ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യത: ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍

ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലെ ഉത്തരവ്.
നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.
ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പൊലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha























