സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയതിന്റെ പേരിൽ നിരന്തരം കുറ്റപ്പെടുത്തലും, അവഹേളനവും... ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി ഷിജു:- ഒരു രാവ് മുഴുവൻ അലഞ്ഞ് നടന്നു... മകളെ പുഴയിൽ തള്ളിയിട്ട ദുഃഖത്തിൽ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യാശ്രമം നടത്തി തെങ്ങോലയിൽ പിടിച്ച് രക്ഷപ്പെട്ടു...
ഭാര്യയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലും അവഹേളനവും താങ്ങാനാകാതെയാണ് താൻ കൊലപാതകത്തിന് മുതിർന്നതെന്ന് ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവ് ഷിജുവിന്റെ വെളിപ്പെടുത്തൽ.
വെള്ളിയാഴ്ച വൈകിട്ടാണ് വള്ള്യായി ഉമാ മഹേശ്വര ക്ഷേത്രദർശനത്തിന് ശേഷം പത്തായക്കുന്നിലെ ചാർത്താൻമുഴ പുഴ കാണാനെന്ന് പറഞ്ഞ് ഭാര്യ സോനയെയും (31) മകൾ അൻവിതയെയും ബൈക്കിൽ കയറ്റി ഷിജു എത്തിയത്. മുണ്ട് അഴിച്ചുടുക്കാനെന്ന വ്യാജേന കുട്ടിയെ ഏല്പിച്ച ഷിജു ഇരുവരെയും പുഴയിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. എന്നാൽ, കുഞ്ഞ് ഇതിനകം ഒഴുകിപോവുകയായിരുന്നു. ഒഴുക്കില്‍പെട്ട അന്‍വിതയുടെ ശരീരം പാത്തിപ്പാലത്തിന് സമീപത്തുനിന്നാണ് നാട്ടുകാരും അഗ്‌നിരക്ഷാസേനയും കണ്ടെത്തിയത്.
തന്നെയും മകളെയും പുഴയിൽ തള്ളിയിട്ടതെന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇയാൾക്കായി തെരച്ചിൽ നടക്കുന്നതിനിടയിലായിരുന്നു ഒളിവില്‍ പോയ പ്രതിമട്ടന്നൂരില്‍ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽ പെട്ടവരാണ് വിവരം പൊലീസിൽ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണ് ഷിജു കരയ്ക്കു കയറിയത്. പുഴയിൽ ഭാര്യയെയും മകളെയും തള്ളിയിട്ട് കടന്നുകളഞ്ഞ ഷിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇവർ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നു കളഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഒരു രാവു മുഴുവന്‍ ഇയാള്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുടുംബ കോടതി ജീവനക്കാരനാണ് ഷിജു. ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂൾ അദ്ധ്യാപികയാണ് ഭാര്യ സോന. മകൾ അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ട് വീട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു.
https://www.facebook.com/Malayalivartha