കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾ പൊട്ടലിനും കാരണം 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം... ''ലഘു മേഘവിസ്ഫോടനം''

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണ് ഇത്. മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്ന് പറയുന്നത്.
അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർ കൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽ പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും ഇത് കാരണമാകും.
ഇവിടെ സംഭവിച്ചതും അതായിരുന്നു. 2018-ൽ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയർന്ന് വരുന്നത് കാണാമായിരുന്നു. 2019-ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഇതിന്റെ ഭീകരത വർദ്ധിപ്പിച്ചത് ഉരുൾ പൊട്ടലാണ്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഇതാണ് കാണാൻ കഴിയുന്നത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി.
2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഉണ്ടായത് ലഘു മേഘവിസ്ഫോടനം ആണെന്ന നിഗമനം. രണ്ട് മണിക്കൂറിനുള്ളിൽ പത്തു സെന്റീമീറ്ററിനടുത്തുവരെ കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലും മഴപെയ്തു. തീവ്രതയിൽ അൽപ്പം കുറഞ്ഞതും പക്ഷേ, അസാധാരണമായി കൂടുതൽ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്ഫോടനം തന്നെയാണിതെന്ന് ഡോ. അഭിലാഷ് പറയുന്നു.
മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവന്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്‌ഫോടനമുണ്ടാക്കുന്നില്ല.
മേഘസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. ഈര്‍പ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവര്‍ഷത്തില്‍ വലിയ കാറ്റോടുകൂടിയ മഴ ഉണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തില്‍ കാണാം.
https://www.facebook.com/Malayalivartha























