പുല്ലുപാറയിൽ ഉരുൾപൊട്ടി വെള്ളത്തിൽ ഒഴുകിയെത്തിയ കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ; മരണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്...
പുല്ലുപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ. ഉരുൾപൊട്ടിയത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
ഇതിനിടെ കെഎസ്ആർടിസി കണ്ടക്ടർ രക്ഷകനായി എത്തുകയായിരുന്നു. കുമളി-മുണ്ടക്കയം ദേശീയ പാതയിലാണ് അപകടമുണ്ടായത്. കാറിൽ കുമളിയിലേക്കുള്ള യാത്രയിലായിരുന്നു ബിപിൻ കുമാർ പട്ടേലും കുടുംബവും. ഇതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. ബിപിൻ കുമാർ പട്ടേലും ഭാര്യയും മകനും ഡ്രൈവറുമടങ്ങുന്ന സംഘം ഉരുൾപൊട്ടലിൽപെട്ടു.
ഈ സമയം കെ എസ് ആർ ടി സി ബസ് എരുമേലിക്ക് വരുന്നതിനിടെ ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ട് നിരവധി വാഹനങ്ങൾ കുടുങ്ങി. അഗ്നിശമന സേനയെത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിനിടെ അടുത്ത ഉരുൾ പൊട്ടി. തുടർന്ന് പുറകിൽ കിടന്ന വാഹനങ്ങൾ മാറ്റി ബസ് പുറകോട്ട് എടുക്കുന്നതിനിടെ അവിടെയും ഉരുൾപൊട്ടി. തുടർന്ന് വീഡിയോ പകർത്തുന്നതിന് ഇടയിലായിരുന്നു ഒരു കുട്ടിയും മറ്റൊരാളും ഒഴുക്കിൽപ്പെട്ട് വരുന്നത് കാണാൻ ഇടയായതെന്ന് കെഎസ്ആർടിസി കണ്ടക്ടർ ജയ്‌സൺ ജോസഫ് പറയുന്നു.
മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിന് ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കാണുന്നത്. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റുകയായിരുന്നുവെന്ന് ജയ്‌സൺ പറയുന്നു. ഒഴുക്കിൽപ്പെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
സാരമായി പരുക്കേറ്റവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ തന്നെ അവിടെയുണ്ടായിരുന്ന വാഹനങ്ങളിലെ നൂറോളം പേരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയാതായി കെഎസ്ആർടിസി ഡ്രൈവർ കെ.ടി.തോമസും പറയുന്നു.
https://www.facebook.com/Malayalivartha