വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടൻ നടപടി; അവധികള്‍ റദ്ദാക്കി മുഴുവന്‍ ജീവനക്കാരും ജോലിയിടങ്ങളില്‍ എത്താന്‍ കെഎസ്‌ഇബി, ഇന്ന് കെഎസ്‌ഇബി ഉന്നത തല യോഗം ചേരും

സംസ്ഥാനത്ത മഴക്കെടുതിയില്‍ സംഭവിച്ചിരിക്കുന്ന വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ധൃതഗതിയിൽ നടപടികള്‍ സ്വീകരിച്ച് കെഎസ്‌ഇബി. അവധികള്‍ റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും തൊഴിലിടങ്ങളിൽ പ്രവേശിക്കാൻ കെഎസ്‌ഇബി നിര്‍ദേശിക്കുകയുണ്ടായി. പലയിടത്തും വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് അടിയന്തിര നീക്കം.
അതോടൊപ്പം തന്നെ പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കെഎസ്‌ഇബി ഉന്നത തല യോഗം ചേരുമെന്ന് റിപ്പോർട്ട്. വൈകിട്ട് മൂന്ന് മണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ ഇവ യോഗം വിലയിരുത്തുന്നതാണ്.
അതേസമയം, മധ്യകേരളത്തെ ദുരിതത്തിലാക്കി കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കോട്ടയത്ത് 33ഉം ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം ക്യാമ്പുകളാണ് ഇതിനോടകം തന്നെ തുറന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 19ഉം മീനച്ചില്‍ താലൂക്കില്‍ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ ഉള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും.
കൂടാതെ കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂട്ടിക്കലില്‍ ആറു പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലില്‍ 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂടുതൽ രക്ഷാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha























