കേരളത്തിന്റെ സൈന്യം, മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍, ദുരന്തമുഖങ്ങളിലേക്ക് ചങ്കുറപ്പോടെ അവര്‍
സംസ്ഥാനത്ത് കലിതുള്ളിയെത്തിയ കനത്ത മഴയില്‍ വന്‍ ഭീതിയിലാണ് പത്തനംതിട്ട ജില്ല. ഇന്നലെ ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സ്വന്തം സൈന്യം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കൊല്ലത്തുനിന്ന് ഏഴ് വള്ളങ്ങളിലായി അമ്പതോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുലര്‍ച്ചെ അഞ്ച് മണിയോടെ പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുക.വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്. ഇന്നലെ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുമ്ബോഴും ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളിയില്‍ രാത്രി മുഴവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ഫയര്‍ഫോഴ്സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്നലെ രാത്രി കൊല്ലത്തുനിന്നും ആവശ്യപ്പെട്ടിരുന്നു. അര്‍ധരാത്രിക്കു ശേഷം ബോട്ടുകള്‍ ലഭ്യമായി. ഇപ്പോള്‍ മത്സ്യതൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്. കലക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഏകോപിപ്പിച്ചു വരുന്നു. ഡാം മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തിലുള്ള ടീമുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ നടക്കുന്നു. ക്യാമ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ട്- കുറിപ്പില്‍ പറയുന്നു.
എന്തായാലും കേരളത്തിലെ രണ്ടുപ്രളയങ്ങളിലും സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ബഹുനില മന്ദിരങ്ങള്‍ പോലും മുക്കിക്കളഞ്ഞ പ്രളയ ജലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൈന്യംപോലും പരിമിതികള്‍ നേരിട്ട ഘട്ടത്തിലാണ് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണമുള്ള മത്സ്യത്തൊഴിലാളികള്‍ അന്നത്തെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം മുന്നിട്ടിറങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം ഒറ്റപ്പെട്ടുകിടന്ന നിരവധിപേരെയാണ് അവര്‍ ജീവിതത്തിലേക്ക് തിരകെ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha