'വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ് അല്ലാതെ ശ്രീകൃഷ്‌ണ ജയന്തിക്കല്ല'; സർക്കാർ അനുകൂലികൾക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍
വെളളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന് നേരെയുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വാദങ്ങള്‍ക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അക്കമിട്ട് നിരത്തി ശ്രീജിത്ത് പണിക്കര്‍ അവയ്‌ക്ക് മറുപടി നല്‍കി. താന്‍ വിമര്‍ശിച്ചത് പ്രളയത്തെയല്ല പ്രളയബാധിതരെയുമല്ല സര്‍ക്കാരിനെയാണെന്നും സര്‍ക്കാരിനോടുളള വിമര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും വെളളപ്പൊക്കത്തെക്കുറിച്ച് ശ്രീകൃഷ്‌ണ ജയന്തിക്കല്ല ചോദിക്കേണ്ടതെന്നും വിമര്‍ശനം ശ്രീജിത്ത് പണിക്കര്‍ ഉന്നയിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്
പ്രിയ കമ്യോളേ, നിങ്ങള്‍ എനിക്കു നല്‍കിയ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചെമ്ബോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിയ്ക്കുക:
മഹാപ്രളയം ഉണ്ടായപ്പോള്‍ മതിയായ മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്ന് മനുഷ്യരെ ഭയപ്പെടുത്തിയതിനെ കുറിച്ച് മിണ്ടരുത്.
റൂം ഫോര്‍ ദി റിവര്‍ പദ്ധതി പഠിക്കാന്‍ പൊതുപണം ഉപയോഗിച്ചു നടത്തിയ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെ കുറിച്ച് മിണ്ടരുത്.
ക്വാറികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായത്തെ കുറിച്ച് മിണ്ടരുത്.
ഇടുക്കി ഡാമിലെ ഫ്ളഡ് കുഷ്യന്‍ ശരിയായി മാനേജ് ചെയ്യാത്തതു കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പോയതെന്നും ഡാമുകളുടെ മോശം മാനേജ്‌മെന്റാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്നും, സിഎജി നിര്‍ദ്ദേശത്താല്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെ കുറിച്ച് മിണ്ടരുത്.
മോശം ഡാം മാനേജ്‌മെന്റ് കാരണമാണ് ദുരന്തം രൂക്ഷമായതെന്ന ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് മിണ്ടരുത്.
പ്രളയഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുക്കിയതിനെ കുറിച്ചുള്ള കേസുകളെ കുറിച്ച് മിണ്ടരുത്.
റീബില്‍ഡ് കേരള പദ്ധതിയെക്കുറിച്ച് മിണ്ടരുത്.
ധ8പ മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തില്‍ സഹായിച്ച കണ്‍സള്‍ട്ടന്റിനെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ നിര്‍ദ്ദേശത്തെ കുറിച്ച് മിണ്ടരുത്.
പ്രളയ ധനസഹായത്തിലെ തിരിമറി അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ കുറിച്ച് മിണ്ടരുത്.
ഈ സമയത്ത് വിമര്‍ശിക്കരുത്.
വിമര്‍ശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സര്‍ക്കാരിനെയാണ്. സര്‍ക്കാരിനോടുള്ള വിമര്‍ശനം രക്ഷാപ്രവര്‍ത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടര്‍ നോക്കി പിന്നീടൊരു തീയതിയില്‍ അല്ലല്ലോ.
ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകര്‍ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയില്‍ കൊണ്ടാല്‍ രണ്ടുറൗണ്ട് നെന്മയുളള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ.
https://www.facebook.com/Malayalivartha