മനുഷ്യര്‍ മുങ്ങിച്ചാവുന്നതിനിടെ ഒരു കളി... കേരളം ശക്തമായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്; അതിനിടയ്ക്ക് കണ്ണൂരില്‍ കടലില്‍ യുവാവിന്റെ ധ്യാനാഭ്യാസ പ്രകടനം; കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കുടുങ്ങി; തിരിച്ചെത്തിച്ചത് ബലം പ്രയോഗിച്ച്

കേരളം വലിയ ആശങ്കയിലാണ്. പല ജില്ലകളിലും ശക്തമായ മഴയാണ്. ഈ മഴക്കെടുതികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പെടാപ്പാടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. എന്നാല്‍ ഇതിനിടയ്ക്ക് ഒരു യുവാവ് നാട്ടുകാരേയും അധികൃതരേയും വട്ടം ചുറ്റിച്ചിരിക്കുകയാണ്.
കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് എടക്കാട് കിഴുന്ന സ്വദേശി കെ.കെ.രാജേഷ് പാറയില്‍ കുടുങ്ങിപ്പോയി. അവസാനം രക്ഷാപ്രവര്‍ത്തനത്തിലായിരുന്ന ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് യുവാവിനെ കരയ്‌ക്കെത്തിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തി ചെന്ന് ഇരിക്കുകയായിരുന്നു. ദൈവത്തെ കാണാനുള്ള മോഹവുമായാണ് കടല്‍ നീന്തി പാറയില്‍ എത്തിയത്. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ ദൈവത്തിന്റെ വിളി വന്നു തുടങ്ങി.
രാജേഷ് ഇരുന്ന പാറയിലേക്ക് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഇതോടെ രാജേഷും ഭയന്നു പോയി. കടപ്പുറത്ത് നടക്കാനിറങ്ങിയവരാണ് അപകടം മനസ്സിലാക്കി അഗ്‌നി രക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്.
എന്നാല്‍ കരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെ യുവാവ് ചെറുത്തതോടെ ബലം പ്രയോഗിച്ചാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ അഗ്‌നിരക്ഷാ സേന ഓഫിസര്‍ കെ.വി.ലക്ഷ്മണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എ.കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തുകയായിരുന്നു. കരയിലേക്ക് ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് എത്തിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കരയിലേക്ക് വരുന്നതിന് ഇയാള്‍ വിമുഖത കാട്ടിയിരുന്നു. തുടര്‍ന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ച് നീന്തിയാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. കരയ്‌ക്കെത്തിയ ശേഷം നാട്ടുകാര്‍ യുവാവിനോട് രണ്ട് നല്ല വര്‍ത്തമാനം പറയുകയും ചെയ്തു.
അതേസമയം കേരളം മഴക്കെടുതിയില്‍ തന്നെയാണ്. സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ അധികം മഴയാണ് ഇതിനകം പെയ്തത്. കാസര്‍കോട് ജില്ലയില്‍ 344 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കണ്ണൂരില്‍ 376 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റര്‍ മഴയും ഇതിനകം പെയ്തു. പത്തനംതിട്ട ജില്ലയില്‍ സീസണില്‍ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു.
ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിനാല്‍ കേരളത്തില്‍ 20 മുതല്‍ തുടര്‍ന്നുള്ള 34 ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























