സിനിയുടെ കൈപിടിച്ച അതേ പള്ളിയിൽ അവസാനയാത്ര... ഉള്ള് പിടയുന്ന രംഗം: മരിക്കും മുമ്പ് വാട്സ്ആപ്പിൽ ആ സന്ദേശം

പ്രിയപ്പെട്ടവരോട് വിടവാങ്ങി കാവാലി സെന്റ് മേരീസ് പള്ളിയിലെ രണ്ട് കല്ലറകളിലായി ഉരുൾ വിഴുങ്ങിയ കുടുംബത്തിലെ ആറുപേർക്കും അന്ത്യവിശ്രമം. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), ഭാര്യ സിനി(37), മക്കളായ സ്നേഹ(14), സോന(12), സാന്ദ്ര(9), മാർട്ടിന്റെ അമ്മ ക്ലാരമ്മ(75) എന്നിവർക്ക് നാട് അന്ത്യാജ്ഞലി അർപ്പിച്ചു.
മകളുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കണ്ടതോടെ വാവിട്ട് കരഞ്ഞ മാതാപിതാക്കളുടെ കരച്ചിൽ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇനി എന്ന് കാണുമെന്ന് ചോദിച്ച് വാവിട്ട് കരഞ്ഞ സേവ്യറെയും ബേബിയേയും സിനിയുടെ സഹോദരങ്ങളായ സനേഷും സജീഷും ചേർത്തു പിടിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ ചട്ടങ്ങളിൽ അന്ത്യചുംബനം അനുവദിച്ചില്ലങ്കിലും അച്ഛനും അമ്മയും പലവട്ടം ആ മുഖങ്ങൾ കണ്ട് സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മൃതദേഹങ്ങൾ കാവാലി പള്ളിയിലേക്ക് കൊണ്ടുവന്നത്. 15 വർഷങ്ങൾക്ക് മുമ്പ് സിനിയുടെ കൈപിടിച്ച് മാർട്ടിൻ പുതിയ ജീവിതത്തിലേയ്ക്ക് കടന്നുവന്ന അതേ പള്ളിയിലായിരുന്നു അവസാന യാത്രയ്ക്കും അവർ ഒരുമിച്ച് എത്തിയത്. ഉരുണ്ടുകൂടിയ ചെളിയും മരങ്ങളും നീക്കിയായിരുന്നു പ്രിയപ്പെട്ടവർ ഇവർക്ക് വഴിയൊരുക്കിയത്.
ഉരുൾപൊട്ടലിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് അയൽവാസിയായ അനിറ്റിന് സ്നേഹ വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ‘ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ... എന്നായിരുന്നു സന്ദേശം. കോവിഡ‍് പ്രതിരോധ വാക്സീൻ കുത്തിവയ്പിനായി കൂട്ടിക്കലിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ സ്നേഹയെ കണ്ടതാണ് അനിറ്റ്. വാട്സാപ് സന്ദേശം കണ്ട് തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല.
തിരികെ എത്തിയപ്പോഴേക്കും കൂട്ടുകാരിയെയും കുടുംബത്തെയും ഒന്നാകെ ഉരുൾ വിഴുങ്ങിയെന്നറിയുന്നത്. മാർട്ടിന്റെ മക്കളായ സ്നേഹയുടെയും സോനയുടെയും സാന്ദ്രയുടെയും മൃതദേഹങ്ങൾ കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചപ്പോൾ സെന്റ് ജോർജ് സ്കൂളിലെ അധ്യാപകരും കൂട്ടുകാരും പൊട്ടിക്കരഞ്ഞു. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ നേരിൽ കാണാമെന്ന സന്തോഷത്തിലായിരുന്നു എല്ലാവരുമെന്ന് സാന്ദ്രയുടെ അധ്യാപിക സിസ്റ്റർ മരിയ പറഞ്ഞു.
സിനിയ്ക്കും കുടുംബത്തിനുമായുള്ള തെരച്ചിലിനായി പാലക്കാട്ട് നിന്ന് ഒരു സംഘം ബന്ധുക്കൾ എത്തിയിരുന്നു. മൃതദേഹങ്ങൾ ലഭിച്ചതോടെ പാലക്കാട്ടു കൊണ്ടു പോയി സംസ്കാരം നടത്താൻ ഇവർ ആഗ്രഹിച്ചിരുന്നു. എന്നാൽ മൃതദേഹങ്ങൾക്കുണ്ടായ പരുക്കും പാലക്കാട്ടേക്കുള്ള യാത്രയും കണക്കിലെടുത്ത് കാവാലി പള്ളിയിൽത്തന്നെ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് അന്ത്യശുശ്രൂഷയിൽ അക്കാര്യം പരാമർശിച്ചു. താനും നാടും അഭ്യർഥിച്ച പ്രകാരം ഈ നാടിനൊപ്പം അവരെന്നും നിത്യസ്മരണയായി ഉണ്ടാവുവെന്ന് അദ്ദേഹം പറഞ്ഞു.
സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കന്റെ സഹകാർമികത്വത്തിൽ മൂന്നുമണിക്ക് പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കല്ലറയിലേക്കെടുത്തു. രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, മോൻസ് ജോസഫ്, നേതാക്കളായ ജോയി ഏബ്രഹാം, നിർമ്മല ജിമ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























