കാറിൽ നിന്ന് ഇറങ്ങിയ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകളടക്കമുള്ളവർ യുവതിയെ രക്ഷപെടുത്തിയത് യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ട്:- ശ്വാസം വീണ്ടെടുത്ത യുവതി വിളിച്ച് പറഞ്ഞത് യുവാവ് ഗുളിക കഴിച്ചെന്നും, ആശുപത്രിയിൽ എത്തിക്കാനും:- കോളജ് റോഡിന് സമീപം അരങ്ങേറിയത് ഞെട്ടിക്കുന്ന രംഗങ്ങളെന്ന് ദൃക്‌സാക്ഷികൾ:- പരാതി ഇല്ലെന്ന് യുവതി

പാറശാലയിൽ നാട്ടുകാർ നോക്കി നിൽക്കെ വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. വനിതാ ഡോക്ടറുമായി മുൻ പരിചയമുള്ള കോട്ടുകാൽ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഉദിയൻകുളങ്ങരയ്ക്ക് സമീപം കോളജ് റോഡിൽ ആണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ ഡോക്ടറെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്ത് ഉയർത്തി എതിർ വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ടു നിന്ന നാട്ടുകാർ ഓടിയെത്തി യുവാവിനെ വലിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ട് യുവതിയെ യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു.
വിവരമറിച്ച് സ്ഥലത്ത് എത്തിയ പാറശാല പൊലീസ് യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവെന്ന് പോലീസ് പറഞ്ഞു.
ഈ സംഭവങ്ങൾ നടക്കുന്നതിന് തൊട്ട് മുമ്പ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. സംസാരിക്കുന്നതിന് ഇടയിലുണ്ടായ ഭിന്നതയെ തുടർന്ന് യുവതി ആദ്യം കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി നടന്ന് നീങ്ങുന്നതിനിടെ അതേ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
അതേ സമയം യുവാവിനെതിരെ പരാതി നൽകാൻ യുവതി തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പോലീസ് കേസ് എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























