വിവാഹ വാഗ്ദാനം നൽകി 14 കാരിയ്ക്ക് പീഡനം: പ്രതിക്ക് ഇരുപത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

വിവാഹ വാഗ്ദാനം നടത്തി പതിനാലുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമ്പാനൂർ സ്വദേശി രാജേഷിനെ (31) യാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴയീടാകുന്ന പക്ഷം പെൺകുട്ടിക്ക് നൽകണം. പിഴ ഈടാക്കിയെടുക്കാൻ പറ്റാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം. കൂടാതെ ഇരകൾക്കുള്ള സർക്കാർ നഷ്ടപരിഹാര ഫണ്ടിൽ നിന്നും ഭാവി നൻമക്കായി മതിയായ തുക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2012 ഡിസംബർ 18 ന് പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന തമ്പാനൂർ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രണ്ട് വർഷം പ്രതി പെൺകുട്ടിയെ തൻ്റെ വീട്ടിൽ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. 2014 ൽ പെൺകുട്ടി പനി പിടിച്ച് ആശുപത്രിയിൽ ചികിൽസയിലായി. ഇതിന് ശേഷം പ്രതി പെൺകുട്ടിയെ കാണാൻ പോയില്ല.
പ്രതിയുടെ അമ്മയോട് തിരക്കിയപ്പോൾ 18 വയസ് തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് കൊടുക്കുകയായിരുന്നു. എന്നാൽ പ്രതി പെൺകുട്ടിയെ കബളിപ്പിച്ചിട്ട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യതക്ക് അർഹതയില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























