വല്ലാത്തൊരു ട്വിസ്റ്റ്... കുഞ്ഞിനെ തിരിച്ച് കിട്ടാനായി കേരളം ലജ്ജിക്കണം എന്ന തരത്തില്‍ അനുപമയും അജിത്തും കൂടി പ്ലക്കാട് ഉയര്‍ത്തിപ്പിടിച്ചതില്‍ വ്യാപക പ്രതിഷേധം; അനുപമയും അജിത്തും കുടുംബവും കാട്ടിക്കൂട്ടിയതിന് കേരളം എന്ത് പിഴച്ചു; ശ്രമിച്ചത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് അച്ഛന്‍ ജയചന്ദ്രന്‍

സ്വന്തം കുഞ്ഞിനെ അനുപമയ്ക്ക് വീണ്ടുകിട്ടാന്‍ കേരളം ഒന്നാകെ യോജിച്ചതാണ്. എന്നാല്‍ അനുപമയും അജിത്തും കൂടി സമരത്തിനായി ഉപയോഗിച്ച പ്ലക്കാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കേരളം ലജ്ജിക്കണം എന്ന പ്ലക്കാടാണ് അവര്‍ വച്ചത്. സോഷ്യല്‍ മീഡിയ ചോദിച്ച് പോകുകയാണ് കേരളം എന്തിന് ലജ്ജിക്കണം. അനുപമയും അജിത്തും അനുപമയുടെ കുടുംബവും കാട്ടിക്കൂട്ടിയതിന് കേരളം എന്ത് പിഴച്ചു. നിങ്ങളാണ് ലജ്ജിക്കേണ്ടത് എന്ന തരത്തില്‍ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. ഇതില്‍ ഇവരുടെ ചെയ്തികള്‍ തുറന്നെഴുതുകയും ചെയ്യുന്നുണ്ട്.
അതിനിടെ പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍ രംഗത്തെത്തി. കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഗ്രി അവസാന വര്‍ഷമാകുന്ന സമയത്താണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. എന്നാല്‍ അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇങ്ങനെയുളള ഒരാളുമായി ബന്ധം വേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു.
കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കാനുള്ള അനുപമയുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചിരുന്നു. കുഞ്ഞിനെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും ഞാന്‍ എതിര്‍ത്തിട്ടില്ല. ഇത് നിയമപരമായ പ്രശ്‌നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.
അതേസമയം അനധികൃതമായി കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസില്‍ പരാതിക്കാരിയായ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചുപേര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ പിതാവ് പി.എസ്.ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഈ മാസം 28ന് കോടതി പരിഗണിക്കും.
പേരൂര്‍ക്കട പൊലീസ് പിതാവ് ജയചന്ദ്രനടക്കം ആറുപേരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് എന്നാണ് ജാമ്യ ഹര്‍ജിയിലെ പ്രധാന വാദം.
"
https://www.facebook.com/Malayalivartha

























