കുട്ടിക്കടത്ത് കേസ്... അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കേസ്: മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 നകം പേരൂര്‍ക്കട പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനുത്തരവ്

പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കേസില്‍ പ്രതികളായ അനുപമയുടെ മാതാവടക്കം 5 പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പേരൂര്‍ക്കട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടു.
28 നകം റിപ്പോര്‍ട്ട് ഹാജരാക്കാനാണ് പ്രിന്‍സിപ്പല്‍ ജഡ്ജി പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടത്. കുട്ടിക്കടത്തു കേസില്‍ 2 മുതല്‍ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭര്‍ത്താവ് അരുണ്‍ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂര്‍ക്കട വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി ജയച്ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. തങ്ങള്‍ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവും സമ്മതത്തോടെയുമാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത്.
നിയമപരമായ തുടര്‍ ഉത്തരവാദിത്വവും ബാധ്യതകളും തങ്ങള്‍ക്കല്ല മറിച്ച് ശിശുക്ഷേമ സമിതിക്കാണ്. തങ്ങളുടെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. മീഡിയ ട്രയലാണിപ്പോള്‍ നടക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ സമ്മര്‍ദ്ദത്താലും അനുപമയുടെ സ്വാധീനത്തിനും വഴങ്ങിയാണ് പോലീസ് തങ്ങള്‍ക്കെതിരെ കളവായി ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. തങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും മറ്റു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലാവരുമാണ്.അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല.
ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കോടതി കല്‍പ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുത്ത് തങ്ങള്‍ക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.
2020 ഒക്ടോബറില്‍ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാല്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങള്‍ എഴുതിച്ചേര്‍ത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്തു നല്‍കുകയായിരുന്നു.
ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പിതാവായ ജയച്ചന്ദ്രന്റെ പേരാണ് എഴുതി ചേര്‍ത്തത്. പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തില്‍ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. ആ മുദ്രപ്പത്രത്തില്‍ പ്രസവശേഷം കുഞ്ഞിനെ നോക്കാന്‍ തനിക്ക് ത്രാണിയില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കി.
കുട്ടി ജനിച്ച് മൂന്നാം നാളായ ഒക്ടോബര്‍ 22 ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് കൈമാറി. തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കൊണ്ടു വന്ന് ഇട്ടതായി വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ശിശുക്ഷേമ സമിതിയിലും ആദ്യം പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തി.
തുടര്‍ന്ന് ആണ്‍ കുഞ്ഞാക്കി മാറ്റി. തൈക്കാട് ആശുപത്രിയിലും തെളിവു നശിപ്പിക്കാനായി ആദ്യം ഡോക്ടറെക്കൊണ്ട് പെണ്‍കുഞ്ഞെന്ന് എഴുതിച്ചു. ലഭിച്ചത് ആണ്‍ കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നു കാണിച്ച് അടുത്ത ദിവസം സമിതി ദത്ത് നോട്ടീസ് പത്രപ്പരസ്യം നല്‍കി.
തുടര്‍ന്നു ആണ്‍ കുഞ്ഞെന്ന് തിരുത്തി സിദ്ധാര്‍ത്ഥന്‍ എന്ന് കുഞ്ഞിന്റെ പേര് മാറ്റി. കുഞ്ഞിനെ അന്വേഷിച്ച് മാതാപിതാക്കള്‍ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്ത് നല്‍കാന്‍ നവംബര്‍ 4 ന് പത്രപ്പരസ്യം നല്‍കി. ജൂലൈയില്‍ ദത്തു നല്‍കാനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കുഞ്ഞിന്റെ വിവരം അപ് ലോഡ് ചെയ്തു.
ദത്തു നല്‍കല്‍ കമ്മിറ്റിയില്‍ ഷിജുഖാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതികള്‍ മറച്ചു വച്ച് ഓഗസ്റ്റ് 7 ന് ആന്ധ്രാ സ്വദേശികള്‍ക്ക് കുഞ്ഞിനെ ദത്തു നല്‍കി. ഇതിന്റെ രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അനുപമയെ അറിയിക്കുന്നത്.
ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ പൂജപ്പുര സി. ഡബ്ലു. സി. യിലും ശിശുക്ഷേമ സമിതിയിലും എത്തി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30 ന് മറ്റൊരു കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും രക്തമെടുത്ത് ഡിഎന്‍എ പരിശോധന നടത്തി കുഞ്ഞിഞിന്റെ ബയോളജിക്കല്‍ അമ്മ അനുപമയല്ലെന്ന ഡിഎന്‍എ പരിശോധന ഫലമടങ്ങിയ റിപ്പോര്‍ട്ട് നല്‍കി അനുപമയെ തിരിച്ചയച്ചു.
ഒക്ടോബര്‍ 13 ന് ആന്ധ്രാക്കാര്‍ക്ക് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ താല്‍ക്കാലിക ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനായി തിരുവനന്തപുരം കുടുംബക്കോടതിയില്‍ ഷിജുഖാന്‍ സത്യവാങ്മൂലവും ഹര്‍ജിയും സമര്‍പ്പിച്ചു. ദത്തു കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികളുടെ സീനിയോരിറ്റി മറി കടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത്.
അനുപമ - അജിത് ലീവിംഗ് ടുഗെതര്‍ ദാമ്പത്യ ബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂര്‍ക്കട പോലീസില്‍ ഏപ്രില്‍ 19 നാണ് അനുപമ പരാതി നല്‍കിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയില്‍ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല.
ഏപ്രില്‍ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്‌റക്ക് പരാതി നല്‍കി. മെയ് മാസത്തില്‍ പേരൂര്‍ക്കട പോലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആര്‍ ഇട്ടില്ല. നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പോലീസ് നല്‍കിയത്.
കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 19 ന് പേരൂര്‍ക്കട പോലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റര്‍ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുള്‍പ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha

























