ഇനിയെല്ലാം സ്റ്റാലിന്റെ കൈകളില്‍... മഴ കനത്താല്‍ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റേണ്ടി വരിക 3,220 പേരെ; മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ സജ്ജം; വളര്‍ത്തുമൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കി; ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുമെന്ന് തമിഴ്‌നാടിന്റെ ഉറപ്പ്
മുല്ലപ്പെരിയാര്‍ സംസ്ഥാനത്ത് സജീവ വിഷയമാകുകയാണ്. തമിഴ്‌നാട് അധിക ജലം കൊണ്ടുപോകാതേയും മഴ കനക്കുകയും ചെയ്താല്‍ ഉണ്ടായ സാഹചര്യം നേരിടാന്‍ കേരളം കരുതലോടെ മുന്നോട്ട് പോകുകയാണ്. മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കൂടുന്നതിന്റെ ഭാഗമായി സ്വീകരിച്ച സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ ഓഫിസര്‍മാരായി 2 ഡപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, ഉപ്പുതറ കേന്ദ്രീകരിച്ചാണ് ഇവര്‍ ക്യാംപ് ചെയ്യുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഷീബ ജോര്‍ജ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക 3,220 പേരെയാണ്. പീരുമേട് താലൂക്കിലെ വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇത്രയും പേരെ മാറ്റിപ്പാര്‍പ്പിക്കുക.
ജനങ്ങളേയും വളര്‍ത്ത് മൃഗങ്ങളേയും മാറ്റിപ്പാര്‍പ്പിക്കും. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്യാംപുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കി. എല്ലാ ക്യാംപിലും ചാര്‍ജ് ഓഫിസര്‍മാരുണ്ടാകും. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചു. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ക്യാംപിലേക്ക് മാറുന്നവരുടെ വീടുകളില്‍ പൊലീസ് നൈറ്റ് പട്രോളിങ് ഏര്‍പ്പെടുത്തും.
അഗ്‌നിരക്ഷാസേനയുടെ 4 ടീം സജ്ജമാണ്. വനം വകുപ്പിന്റെ 2 കണ്‍ട്രോള്‍ റൂം വണ്ടിപ്പെരിയാറിലും വള്ളക്കടവിലും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും പ്രശ്‌നസാധ്യതാ പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കെഎസ്ഇബി താല്‍ക്കാലിക സംവിധാനം ഒരുക്കും. വൈദ്യുതി മുടങ്ങിയാലും വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ബിഎസ്എന്‍എലും സംവിധാനം ഒരുക്കും. ജലസേചനം, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും.
അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാന്‍ കാരണം. അടുത്ത മണിക്കൂറുകളില്‍ ഈ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കും.
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോരമേഖലയില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധത്തിന് തടസമില്ല. എന്നാല്‍ നാളെ രാത്രി വരെ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയത് അല്‍പം ആശ്വാസമുണ്ട്. കേരളവും തമിഴ്‌നാടും തമ്മില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്‌നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയുമെന്ന് തമിഴ്‌നാട് അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചയിലാകുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഓരോ നിലപാടും നിര്‍ണായകമാണ്.
" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha