നേരിട്ടിടപെട്ട് ഗവര്‍ണര്‍... മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ആദ്യമായൊരു ഗവര്‍ണര്‍; തമിഴ്‌നാട് കേരളത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യത; അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ പോലീസ് തടഞ്ഞു
മുല്ലപ്പെരിയാര്‍ സജീവ വിഷയമാകുമ്പോള്‍ അതില്‍ മുതലെടുപ്പ് നടത്താനായുള്ള ശ്രമവും നടക്കുകയാണ്. മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെ കേരളാ പോലീസ് കയ്യോടെ തടഞ്ഞു. അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും സ്ഥിതി നേരിട്ട് മനസിലാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ് എം.പി എത്തിയത്. മൂന്ന് ദിവസം മുമ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് എം.പി പറഞ്ഞു.
പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു വള്ളക്കടവിലെ വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കിയെങ്കിലും ഡാമിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ് എം.പിയെ തടയുകയായിരുന്നു. ഡാമിന്റെ സുരക്ഷാ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി എം.പി ആരോപിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായൊരു ഗവര്‍ണര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ട്. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെയും മറ്റന്നാളും 9 ജില്ലകളിലും ശനിയാഴ്ച്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. അടുത്ത മണിക്കൂറുകളില്‍ ഈ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കും.മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കേരളതീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. വ്യാഴാഴ്ച രാത്രി വരെ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാദ്ധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
"
https://www.facebook.com/Malayalivartha