കണ്ണ് നിറഞ്ഞ് ബിനീഷ്... ഒരു വര്‍ഷത്തോളമായി ജയിലില്‍ കിടക്കുന്ന ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയില്‍ വിടുമ്പോള്‍ മരിക്കാത്ത ഓര്‍മ്മകള്‍; കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്; സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ബിനീഷ് പുറത്തിറങ്ങുമ്പോള്‍

താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല തന്നെ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞ് കൊണ്ട് ബംഗളുരുവിലേക്ക് പോയ ബിനീഷ് കോടിയേരി പെട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. ജാമ്യത്തിനായി മുട്ടാത്ത വാതിലില്ല. അതിനിടെ കുടുംബത്തില്‍ വലിയ ദുരിതങ്ങളാണ് ഉണ്ടായത്. കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. അപമാന ഭാരത്താല്‍ കോടിയേരി ബിനീഷിന്റെ വീടുപേക്ഷിച്ച് പാര്‍ട്ടി ഫ്‌ളാറ്റില്‍ താമസമായി. വീട്ടിലെ ഇഡി പരിശോധനയും അവിടെ അമ്മായി ഉണ്ടാക്കിയ സീനും നമ്മള്‍ കണ്ടതാണ്.
അറസ്റ്റിലായി ഒരു വര്‍ഷം തികയുന്നതിന്റെ തലേന്നാണ് ലഹരി മരുന്ന് കേസിലെ കള്ളപ്പണബിനാമി ഇടപാടില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഏപ്രിലില്‍ ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏഴരമാസത്തിനിടെ മൂന്ന് ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ ഏഴിന് പൂര്‍ത്തിയായ വാദത്തിനൊടുവിലാണ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ലഹരിയിടപാടില്‍ ബിനീഷിന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യാപേക്ഷയെ എതിര്‍ത്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ലഹരിക്കടത്ത് കേസ് പ്രതി കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ബിനീഷ് അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച വന്‍തുക നിരവധി ബിസിനസുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും ഇ.ഡി വാദിച്ചു.
എന്നാല്‍, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രത്തില്‍ ബിനീഷിനെ പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്നും, ലഹരി ഇടപാട് കെട്ടിച്ചമച്ചതാണെന്നും ബിനീഷ് വാദിച്ചു.
ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായനികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ബിനീഷിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. പച്ചക്കറി കച്ചവടം കൊണ്ട് ആറു കോടി അക്കൗണ്ടിലെത്തുമോയെന്നും ഇ.ഡി ചോദിച്ചു.
കടുത്ത ഉപാധികളോടെയാണ് ജാമ്യം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, വിചാരണക്കോടതി എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.
ബിനീഷിന് ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് സഹോദരന്‍ ബിനോയ് കോടിയേരി പറഞ്ഞു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചത്. ഇന്ന് വൈകിട്ടോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























