ഉറ്റുനോക്കി കേരളം... ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത; അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്തുക ലക്ഷ്യം; മുല്ലപ്പെരിയാര്‍ കരാറിന് ഇന്ന് 135 വയസാകുമ്പോള്‍

മലയാളികളുടെ ആകെ ശ്രദ്ധ മുല്ലപ്പെരിയാറിലേക്കായി. 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറന്നു. അണക്കെട്ടിന്റെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ വീതം അല്‍പ സമയം മുമ്പ് തുറന്നത്. രണ്ടു ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി ഉയര്‍ന്നു. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം.
മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും മുല്ലപ്പെരിയാറിലെത്തി. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റിമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരൂ. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പില്‍നിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഹൃദയരക്തം കൊണ്ട് ഒപ്പുവയ്ക്കുന്നു എന്നു തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ പ്രഖ്യാപിച്ച മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഇന്ന് 135 വയസ്. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി കൃഷി ചെയ്യുന്നതിന്, 1886 ഒക്‌ടോബര്‍ 29നാണ് ശ്രീമൂലം തിരുനാളും ബ്രിട്ടിഷ് ഭരണകൂടവും 'പെരിയാര്‍ ലീസ് എഗ്രിമെന്റ്' എന്നറിയപ്പെടുന്ന കരാര്‍ ഉണ്ടാക്കിയത്. 999 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിടേണ്ടിവന്നതിനെക്കുറിച്ചാണ് ശ്രീമൂലം തിരുനാള്‍ ഹൃദയവേദനയോടെ പ്രതികരിച്ചത്. ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതോടെ സാധുത നഷ്ടപ്പെട്ട കരാര്‍, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1970 മേയ് 29ന് 2 അനുബന്ധ കരാറുകളിലൂടെ പുതുക്കി.
1954 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ കരാറനുസരിച്ചു പാട്ടത്തുക ഏക്കറിനു 30 രൂപയായി നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് ലോവര്‍ ക്യാംപില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്കു കിലോവാട്ടിനു 12 രൂപയെന്നും സമ്മതിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഈ തീരുമാനം.
30 വര്‍ഷത്തിലൊരിക്കല്‍ പാട്ടക്കരാര്‍ പുതുക്കണമെന്നും നിരക്ക് വര്‍ധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു പ്രകാരം 2000ല്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍, കേരളം പാട്ടത്തുക ഉയര്‍ത്തിയില്ല. പാട്ടം പുതുക്കി സ്വീകരിച്ചാല്‍ കരാര്‍ അംഗീകരിക്കുന്നതിനു തുല്യമാകുമെന്നു നിയമോപദേശം ലഭിച്ചതിനാല്‍ അധിക വരുമാനം വേണ്ടെന്നു വച്ചു. എങ്കിലും പഴയ നിരക്കില്‍ തമിഴ്‌നാട് കേരളത്തിനു മുടങ്ങാതെ പണം നല്‍കുന്നുണ്ട്.
ജലദൗര്‍ലഭ്യം നേരിടുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകള്‍ക്ക് ഇതുകൊണ്ട് പ്രയോജനം കിട്ടുന്നു. 700 കോടി രൂപയുടെ വൈദ്യുതിയാണ് തമിഴ്‌നാട് ഈ വെള്ളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്നത്.
തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ വി. രാമയ്യങ്കാറും മദ്രാസ് സംസ്ഥാനത്തിനു വേണ്ടി കൊച്ചി, തിരുവിതാംകൂര്‍ റസിഡന്റ് ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും 1886 ല്‍ ഒപ്പിട്ട കരാറില്‍ 7 വ്യവസ്ഥകളാണുള്ളത്. തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കര്‍ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിര്‍ത്താനും അണയ്ക്കു 100 ഏക്കര്‍ സ്ഥലംകൂടി നല്‍കാനുമായിരുന്നു പ്രധാന വ്യവസ്ഥ. ഇതിന് ഏക്കര്‍ ഒന്നിന് 5 രൂപ വച്ചു കേരളത്തിനു പാട്ടം നല്‍കണം. 40,000 രൂപയാണ് അന്നു പ്രതിവര്‍ഷം കേരളത്തിനു ലഭിച്ചിരുന്നത്. 1886 ല്‍ നിര്‍മാണം തുടങ്ങിയ അണക്കെട്ട് 1895 ലാണ് കമ്മിഷന്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha

























