പെരിയാര്‍ തീരത്ത് അതീവ ജാഗ്രത, വള്ളക്കടവില്‍ വെള്ളം ഇരച്ചെത്തി

മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 3,4 സ്പിൽവേ ഷട്ടറുകൾ 0.35 മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളമെത്തിയതിനെ തുടര്‍ന്ന് വള്ളക്കടവില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. ഷട്ടറുകള്‍ തുറന്ന് 20 മിനിട്ട് ശേഷം ആദ്യമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വള്ളക്കടവിലാണ് വെള്ളമെത്തിയിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് ആദ്യ ജനവാസ മേഖലയായ വള്ളക്കടവില്‍ വെള്ളം എത്തിയത് രണ്ട് മണിക്കൂറിന് ശേഷമാണ്. നിലവില്‍ കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇത് വലിയ ആശ്വാസകരമാണെന്നാണ് പ്രദേശ വാസികളും പ്രതികരിക്കുന്നത്. പാറകള്‍ പലതും വെള്ളത്തിനടിയിലായി. നിയന്ത്രിതമായ അളവിലാണ് നിലവില്‍ വെള്ളം ഒഴുക്കിവിടുന്നത്.
എത്ര അടി വെള്ളം ഉയരുമെന്ന് കണ്ടെത്താന്‍ പലയിടത്തും അധികൃതര്‍ അടയാളമിട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വള്ളക്കടവിലേക്ക് എത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 6376 ഘനയടിയായി ഉയര്‍ന്നു. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അണക്കെട്ട് തുറക്കുമ്ബോള്‍ പെരിയാറിലെ ജലനിരപ്പില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.31 അടി ആയതിനാല്‍ റെഡ് റൂള്‍ കര്‍വ് പ്രകാരം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് നിയന്ത്രിക്കാന്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും.ഇതിന് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡാമില്‍ നിലവില്‍ ഭീഷണിയില്ലെന്നും അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ. രാജനും പ്രതികരിച്ചു. മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം,ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി അധികൃതര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഡാമിനുണ്ട്.അതിനാല്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ബി സാജു പറഞ്ഞു. 2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നത്.
https://www.facebook.com/Malayalivartha

























