ജി സുധാകരന്‍ സിപിഎമ്മിന് പുറത്തേക്കോ ? ജി സുധാകരന് സിപിഎം വിധിച്ചത് സസ്പെന്‍ഷന്‍... അടുത്ത ഘട്ടമായി പുറത്താക്കലും... പരസ്യ ശാസനയില്‍ സിപിഎം ശിക്ഷ ഒതുക്കിയത് രണ്ടു കാരണങ്ങള്‍ മാത്രം പരിഗണിച്ച്

ജി സുധാകരന് സിപിഎം വിധിച്ചത് സസ്പെന്‍ഷനായിരുന്നു. അടുത്ത ഘട്ടമായി പുറത്താക്കലും. പരസ്യ ശാസനയില്‍ സിപിഎം ശിക്ഷ ഒതുക്കിയത് രണ്ടു കാരണങ്ങള്‍ മാത്രം പരിഗണിച്ചാണ്. ഒന്ന് പ്രായം, രണ്ട് പ്രാദേശിക വികാരം. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതോടെ അകത്തും പുറത്തും എച്ച് സലാമിനെതിരെ ജി സുധാകരന്‍ തെളിഞ്ഞും ഒളിഞ്ഞും പാര പണിയുകയാരുന്നുന്നതായി സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഏഴു തവണ നിയമസഭയിലേക്കും ഒരു തവണ ജില്ലാ കൗണ്‍സിലിലേക്കും മത്സരിച്ച് പല തവണ നിയമസഭയിലെത്തി രണ്ടു തവണ മന്ത്രിയായിട്ടും സുധാകരന്റെ അധികാരക്കൊതി മാറിയില്ല. രണ്ടു തവണ മത്സരിച്ചവരൊക്കെ മാറിനില്‍ക്കാന്‍ പാര്‍ട്ടി പൊതുതീരുമാനമെടുത്തപ്പോഴും മാറാന്‍ സുധാകരന്‍മാത്രം തയ്യാറല്ലായിരുന്നു. ബൂത്ത് കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും കേന്ദ്രീകരിച്ച് സലാമിനെതിരെ പോസ്റ്ററും പ്രചാരണവും നടത്തിയതായി എളമരം കരീമും കെജെ തോമസും ഉള്‍പ്പെട്ട കമ്മിറ്റി കണ്ടെത്തി.
ഒരു പാര്‍ട്ടി നേതാവും പാര്‍ട്ടിയംഗവും ചെയ്യരുതാത്ത വിധം തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ മാന്ദ്യമുണ്ടാക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്ന കണ്ടെത്തല്‍ വന്നതോടെ സുധാകരകനെ സസ്പെന്‍ഡ് ചെയ്യാനും പിന്നീട് പുറത്താക്കാനുമായിരുന്നു തീരുമാനം.
ആലപ്പുഴയിലെ രക്തസാക്ഷികുടുംബത്തില്‍ ജനിച്ച് അഴിമതി രഹിത രാഷ്ട്രീയക്കാരനായി അറുപതു വര്‍ഷം പാര്‍ട്ടിയെ സേവിച്ചതും പ്രായം 74 ല്‍എത്തിയെന്ന പരിഗണനയും മാത്രമാണ് സുധാകരന് കച്ചിത്തുരുമ്പായത്. ആലപ്പുഴയില്‍ മുന്‍ സംസ്ഥാന പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യസംഘാടകനായിരുന്നു മന്ത്രി ജി സുധാകരന്‍. തുടക്കത്തില്‍ വിഎസ് ഭക്തനും വിശ്വസ്തനുമായിരുന്ന സുധാകരന്‍ വിഭാഗീയതയുടെആദ്യകാലത്ത് അച്യുതാനന്ദനൊപ്പം ഉറച്ചുനിന്നയാളാണ്. സിഎസ് സുജാത ഉള്‍പ്പെടെയുള്ളവരെ വിഎസ് പക്ഷത്ത് ഉറപ്പിച്ചു നിറുത്തിയ സുധാകരന്‍ പിണറായി വടവൃക്ഷം പോലെ വളര്‍ന്ന് പാര്‍ട്ടിയെ വെട്ടിപ്പിടിച്ച് വിഎസിനെ വെട്ടിനിരത്തുന്ന സാഹചര്യം വന്നതോടെയാണ് ചേരി മാറിയത്.
ആ ചേരിമാറ്റത്തിന്റെ നന്ദി പിണറായി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരന്‍ സിപിഎമ്മിന് പുറത്താകുമായിരുന്നു. കണ്ണൂരില്‍ പി ജയരാാജനെപ്പോലെ ആലപ്പുയില്‍ ജി സുധാകരന്‍ പാര്‍ട്ടിയേക്കാള്‍ വളരുന്ന സാഹചര്യമുണ്ടായതോടെ പിണറായി ഒതുക്കല്‍പ്രക്രിയ തുടങ്ങിവെച്ചിരുന്നു. സീറ്റ് നിക്ഷേധിച്ചതിന്റെ പേരില്‍ അമ്പലപ്പുഴയിലും ആലപ്പുഴയിലും സ്വന്തം സഖാക്കളെ തെരുവിലിറക്കിയും സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളി നടത്തിയതും സുധാകരന്‍ പയറ്റിനോക്കി.
ഒരിടത്തും രക്ഷയില്ലാതെ അവസാനം കീഴടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പു വേളയിലും തെരഞ്ഞെടുപ്പിനു ശേഷവും ഏറെക്കുറെ പാര്‍ട്ടിയില്‍ നിസംഗനായി മാറിയ സുധാകരന്‍ അടുത്ത സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു പുറത്താകും.
കഥാപാത്രം സുധാകരനായതുകൊണ്ടു മാത്രം മയപ്പെടുത്തിയ ഭാഷയിലാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സിപിഎം സംസ്ഥാന കമ്മിറ്റി വിധി പ്രസ്താവിച്ചത്. അതീവഗുരുതരമായ പാര്‍ട്ടി വിരുദ്ധ നടപടികള്‍ എണ്ണമിട്ടു നിരത്തിയ റിപ്പോര്‍ട്ടുപ്രകാരം സുധാകരന് നല്ല നടപ്പ് വിധിച്ചുവെന്നു പറഞ്ഞാല്‍ മതി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സംസ്ഥാന സമിതിയംഗത്തിന് യോജിച്ച വിധമല്ല സുധാകരന്‍ പെരുമാറിയതെന്ന് സിപിഎം പറയുമ്പോഴും ഇനി സുധാകരന് രാഷ്ട്രീയ ഭാവിയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
കെആര്‍ ഗൗരിയമ്മയ്ക്കു പിന്നാലെ ആലപ്പുഴയില്‍നിന്ന് സിപിഎമ്മില്‍ നിന്ന് സുധാകരനും അനുഭവത്തില്‍ പുറത്താകുന്ന സാഹചര്യമാണുള്ളത്.താന്‍ തെറ്റുചെയ്തില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സംസ്ഥാന സമിതിയില്‍ സുധാകരന്‍ വാദിച്ചു നോക്കിയെങ്കിലും അന്‍പതോളം തെളിവുകളാഎളമരം കരീമും കെ.ജെ തോമസും ഉള്‍പ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
സുധാകരനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ സുധാകരന്‍ അസംതൃപ്തനായിരുന്നെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പൂര്‍ണമനസോടെയായിരുന്നില്ല പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തത്. എച്ച്. സലാമിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കിലും നേതാവിന്റേതായ ഇടപെടല്‍ വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് സുധാകരന്‍ അവസാനനിമിഷവും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ പുതിയ സ്ഥാനാര്‍ഥി വന്നപ്പോള്‍ ആ മാറ്റം ഉള്‍ക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ല. മാറ്റത്തോടുള്ള അസംതൃപ്തി അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിഴലിച്ചു. സംസാരഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് സുധാകരനെതിരെ പരസ്യശാസനയ്ക്ക് സംസ്ഥാന സമിതിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
ഇക്കാര്യം സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിച്ചതോടെ സുധാകരന്‍ സിപിഎമ്മില്‍ ഒറ്റപ്പെടുന്ന നിലയായി. രണ്ടാം തവണയാണ് ജി സുധാകരന്‍ പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്നത്. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലും നടപടി ഉണ്ടായിട്ടുണ്ട്. ജി സുധാകരന്റെ ജനകീയത, പാര്‍ട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികള്‍ സി.പി.എം സ്വീകരിക്കാതിരുന്നത്.
എക്കാലവും വികാരജീവിയായ ജി സുധാകരന്‍ രാജിവെച്ചു പാര്‍ട്ടിക്കു പുറത്തുപോകുമോ എന്നുവരെ ഇന്നലെ സംസാരമുണ്ടായി. എകെജി സെന്ററില്‍ നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരന്‍ തന്റെ രോഷം വ്യക്തമാക്കിക്കൊണ്ടാണ് മടങ്ങിയത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല.ഇന്ന് സുധാകരന്‍ കൂടി യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ്
അദ്ദേഹത്തിനെതിരായ നടപടി യോഗം ചര്‍ച്ച ചെയ്തത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും തനിക്കെതിരെ പരസ്യവിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഒരു പക്ഷെ സമ്മേളനം ബഹിഷ്‌കരിച്ച് വിഎസ് അച്യുതാനന്ദനെപ്പോലെ വീട്ടിലേക്കു മടങ്ങുമോ എന്നാണ് കണ്ടറിയാനുള്ളത്.
https://www.facebook.com/Malayalivartha
























