ചെന്നൈയില്‍ തീവ്രമഴ... ചക്രവാത ചുഴി മൂലം ചെന്നൈയില്‍ തീവ്രമഴ തുടരുന്നു; മുട്ടോളം വെള്ളത്തിലിറങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു; പഴയ പ്രളയ ഭീതിയില്‍ ചെന്നൈ നഗരം; മഴ കുറയാനായി പ്രാര്‍ത്ഥന

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ ഉണ്ടായ പ്രളയം മലയാളികളാരും മറന്നിട്ടില്ല. ഇവിടെ നിന്നുപോലും അവര്‍ക്ക് ആശ്വാസമേകാന്‍ സാധനങ്ങളെത്തിച്ചിരുന്നു. ഇപ്പോഴും ആശങ്ക പരത്തുന്ന സാഹചര്യമാണ് ചെന്നൈയിലുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴി മൂലം ചെന്നൈയില്‍ അനുഭവപ്പെടുന്ന തീവ്രമഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് പറയുന്നത്.
മഴ തമിഴ്‌നാടിന്റെ തെക്കന്‍ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകല്‍ മഴ മാറി നില്‍ക്കുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴല്‍, ചെമ്പരപ്പാക്കം തടാകങ്ങള്‍ അതിവേഗമാണ് നിറയുന്നത്. നിലവില്‍ ഇരു തടാകങ്ങളില്‍നിന്നും സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.
മഴ തുടരുകയാണെങ്കില്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും. നഗരത്തിലെ ആറു അടിപ്പാതകള്‍ പൂട്ടി. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് രാത്രിയും ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചെന്നൈയിലും കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, തിരുവെള്ളൂര്‍ എന്നീ സമീപ ജില്ലകളിലും ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം ചെന്നൈയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരിട്ട് പരിശോധന നടത്തി. മുട്ടോളം വെള്ളത്തിലും അദ്ദേഹം നടന്ന് തന്നെ ജനങ്ങളെ കണ്ടു. മഴവെള്ളം ഒഴുകിപ്പോകാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വടക്കുകിഴക്കന്‍ കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ചെന്നൈ വെപ്പേരിയിലെ ബാരക്‌സ് റോഡ് പ്രദേശം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പരിശോധിച്ചു. നുങ്കമ്പാക്കം, സൈദാപേട്ട്, കിണ്ടി, നങ്ങനല്ലൂര്‍, എക്കാട്ടുതാങ്ങല്‍, കെകെ നഗര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് പൊതുവാഹന യാത്ര ബുദ്ധിമുട്ടിലായി.
മുഖ്യമന്ത്രി പൊതുജനങ്ങളെ നേരിട്ട് കണ്ട് പരാതികള്‍ കേട്ടു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
താഴ്ന്ന പ്രദേശങ്ങളില്‍ മുട്ടോളം വെള്ളം വീടിനുള്ളില്‍ കെട്ടിക്കിടക്കുന്നു. ചെന്നൈയിലെ ജനങ്ങളുടെ ജലസ്രോതസ്സുകളായ ബൂണ്ടി, പുകല്‍ തടാകം, സെമ്പരമ്പാക്കം തടാകം, ചോളവാരം എന്നിവ അതിവേഗം നിറയുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥലങ്ങളില്‍ പോയി താമസിക്കാനാണ് നിര്‍ദേശം.
എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ചെന്നൈ കോസ്റ്റ് റോഡ് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ താംബരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാത്രമാണ് ട്രെയിനുകള്‍ ഓടുന്നത്. താംബരം ചെങ്കല്‍പട്ട് ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.
കനത്ത മഴയെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബീച്ച്, എഗ്മൂര്‍, താംബരം, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി. രാജ്യാന്തര സര്‍വീസുകള്‍ അടക്കം 14 വിമാനവും വൈകി. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലായി.
https://www.facebook.com/Malayalivartha
























