താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണം; വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു, നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണത്തില്‍ പെട്ട വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ ഫൗസിയക്കാണ് കടിയേറ്റത്. ഇതേതുടർന്ന് സംഭവത്തില്‍ നായ്ക്കളുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്‌റസയില്‍ പോയ കുട്ടിയെ കൂട്ടാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്‍റെ ചെറുമകന്‍ റോഷന്‍റെ വളര്‍ത്തുന്ന നായ്ക്കളാണ് ദേശീയ പാതയില്‍ വെച്ച് ഫൗസിയയെ കടന്നാക്രമിച്ചത്.
അതോടൊപ്പം തന്നെ ഇവര്‍ക്ക് ഉടമയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവ് ഇറക്കിയിട്ടുണ്ട്. യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെടുകയും ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം തന്നെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്നലെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
ഇതുകൂടാതെ റോഷന്റെ വളര്‍ത്തുനായ്ക്കള്‍ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഭാകരൻ എന്നയാൾക്ക് നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. മുമ്പ് പലര്‍ക്കും നായയുടെ കടിയേറ്റതായി പരാതി ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ പ്രവർത്തിക്കുന്നതിനാൽ തന്നെ നായയെ അശ്രദ്ധമായി തുറന്നു വിടുന്നതിൽ നാട്ടുകാര്‍ രോഷാകുലരാണ്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തത് വലിയ വിവാദമായിരിക്കുന്നത്.
https://www.facebook.com/Malayalivartha























