കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കി, കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം

പാലക്കാട് കല്‍പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ 3ാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. സാധാരണ രഥപ്രയാണത്തിന്റെ മൂന്നാംനാള്‍ ദേവരഥസംഗമം വൈകിട്ട് നടക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.
ആഘോഷങ്ങൾക്കും ജനപങ്കാളിത്തത്തിനും കർശന നിയന്ത്രണം ഉണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കും രഥപ്രയാണത്തിനും തടസ്സമില്ല. കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
100 പേര്‍ക്ക് കെട്ടിടത്തിനകത്തും പുറത്ത് 200 പേര്‍ക്കുമാണ് പ്രവേശനാനുമതി.എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. അനുമതി രേഖകൾ ഉള്ളവരെ മാത്രമേ കടത്തിവിടൂ. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് പിന്നാലെ ഇന്നലെ പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടന്നു.
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രഥാരോഹണം നടക്കുന്നതോടെ കൽപാത്തി രഥോത്സവം പൂർണതയിലെത്തും. വൈകിട്ട് ദേവരഥങ്ങൾ തേരുമുട്ടി വഴി പ്രദക്ഷിണം നടത്തും.നാളെ രഥോത്സവത്തിന് കൊടിയിറങ്ങും.
https://www.facebook.com/Malayalivartha























