കാലം പോകുന്ന പോക്ക്... കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച സംഭവത്തില്‍ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ; നമ്മുടെ എത്ര കത്തുകളാ ഈ പഹയന്‍മാര്‍ പൊട്ടിച്ച് വായിച്ചിട്ടുള്ളത്; എല്ലാം ഓര്‍മ്മയില്‍ നിന്നും പുറത്തേക്ക്

ഇന്ന് കത്തെന്ന് പറയുമ്പോള്‍ പലര്‍ക്കും അറിയില്ല എന്തെന്ന്. കത്തിയാണെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ കത്തായിരുന്നു എല്ലാം. ഒരു കത്തിനായി പോസ്റ്റ്മാനായി കണ്ണുംനട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
അന്നത്തെ കാലത്ത് പോസ്റ്റുമാന്‍മാര്‍ നാട്ടിലെ താരമായിരുന്നു. കത്തുകള്‍ വീട്ടില്‍തരണമെന്നാണ് നിയമമെങ്കിലും റോഡിലുള്ള കടയിലായിരിക്കും കൊടുത്തിരിക്കുക. എന്നാല്‍ മണിയോഡറോ ഗള്‍ഫില്‍ നിന്നുള്ള ഡ്രാഫ്‌റ്റോ ചെക്കോ ഉണ്ടെങ്കില്‍ പോസ്റ്റുമാന്‍ കൃത്യമായി നേരെ വീട്ടിലെത്തും. കൈമണിയായി കിട്ടും അതാണ് കാരണം.
കത്തുകള്‍ വരുന്ന വഴി പലതാണ്. ഗള്‍ഫില്‍ നിന്നുള്ള പ്രിയപ്പട്ടവന്റെ കത്താകാം, നാട്ടിലുള്ള പ്രിയ കാമുകിയുടെ ഒതുക്കിവച്ചുള്ള കത്താകാം, സുഹൃത്തിന്റെ കത്താകാം, ജോലിയ്ക്കുള്ള കത്താകാം. അങ്ങനെ ഒരുകാലത്ത് കത്തിന്റെ മയമായിരുന്നു.
പലപ്പോഴും കത്ത് വരുന്നത് പുരാവസ്ഥു പോലെയായിരിക്കും. അത്രയ്ക്ക് അഴുക്ക് പുരണ്ട് പൊട്ടിച്ച അവസ്ഥയിലായിരിക്കും. പക്ഷെ പൊട്ടിച്ച് വായിച്ചല്ലേ ഞാന്‍ ശരിയാക്കിത്തരാം എന്ന് ചോദിക്കാന്‍ ധൈര്യമുള്ള ഒരാളും ഈ ഭൂമിമലയാളത്തിലന്നില്ലായിരുന്നു. പോസ്റ്റ്മാനോട് ആരും കളിക്കില്ല. കളിച്ചാല്‍ പിന്നെയുള്ള കത്തെല്ലാം സ്വാഹ. നാട്ടിലെ പല പ്രേമങ്ങളും കൈയ്യോടെ പിടിച്ചതിന് പിന്നില്‍ പോസ്റ്റുമാന്‍മാരാണ് മുമ്പില്‍.
കത്തിന്റെ പ്രാധാന്യത്തെ പറ്റി കത്ത് പാട്ട് പോലുമുണ്ട്. ശരിക്കും ഈ കത്തിനെ കത്തിച്ച് കളഞ്ഞത് ജിയോയാണ്. ജിയോ 500 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതോടെ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണായി. കാമുകന്‍മാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കുമെല്ലാം കത്തിപ്പോള്‍ അലര്‍ജിയാണ്. നേരെ കണ്ട് വീഡിയോകോള്‍ ചെയ്യാമല്ലോ. മാത്രമല്ല ഇ മെയിലും വന്നതോടെ കത്ത് വെറും സര്‍ക്കാര്‍ എഴുത്തുകുത്തായി.
എന്നാല്‍ പഴയ പോസ്റ്റുമാണ് ഇപ്പോഴെങ്കിലും ഒരു പണി കിട്ടിയിരിക്കുകയാണ്. റജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് അതിലെ ഉള്ളടക്കം കൈമാറിയ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടും കൂടി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധി. താവക്കരയിലെ ടി.വി.ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ചിറക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായിരുന്ന എം.വേണുഗോപാല്‍, കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ടായിരുന്ന കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി.
മേല്‍വിലാസക്കാരന് കത്തുനല്‍കാതെ ഉള്ളടക്കം വായിച്ചുകേള്‍പ്പിച്ച ശേഷം 'ആള്‍ സ്ഥലത്തില്ല' എന്ന് റിമാര്‍ക്‌സ് എഴുതി കത്ത് തിരിച്ചയച്ച സംഭവത്തിലാണ് നടപടി. 2008 ജൂണ്‍ 30ന് ചിറക്കല്‍പുതിയതെരുവിലുള്ള കൊല്ലറത്തിക്കല്‍ പുതിയപുരയില്‍ ഹംസക്കുട്ടിക്ക് ശശിധരന്‍ അയച്ച കത്തിലെ വിവരങ്ങള്‍ ചിറക്കല്‍ പോസ്‌റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന വേണുഗോപാലന്‍ ചോര്‍ത്തിയെന്നാണ് പരാതി. മേല്‍വിലാസക്കാരനായ കരാറുകാരന്‍ ഹംസക്കുട്ടി പരാതിക്കാരനായ ശശിധരനില്‍നിന്ന് തുക കൈപ്പറ്റിയ ശേഷം കരാര്‍പ്രകാരം പണി പൂര്‍ത്തിയാക്കി നല്‍കേണ്ട വീടും സ്ഥലവും രജിസ്റ്റര്‍ തീയതിക്ക് മുന്‍പേ പൂര്‍ത്തിയാക്കാത്തതിനെ ചോദ്യംചെയ്തുള്ള കത്തായിരുന്നു ഇത്.
കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി വീടും സ്ഥലവും മറിച്ചുവിറ്റതായും ശശിധരന്‍ പരാതിപ്പെട്ടിരുന്നു. പോസ്റ്റ്മാന്‍, പോസ്റ്റല്‍ സൂപ്രണ്ട് തുടങ്ങിയവരെ പ്രതിചേര്‍ത്താണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ ശശിധരന്‍ കേസ് ഫയല്‍ചെയ്തത്. വകുപ്പുതല അന്വേഷണത്തില്‍ പോസ്റ്റ്മാന്‍ കൃത്യവിലോപം ചെയ്തതായി മനസ്സിലാക്കി. കത്ത് തിരിച്ചയക്കുമ്പോള്‍ മടക്കുമാറി സീല്‍ ഉള്ളില്‍ ആയിപ്പോയതാണ് കത്ത് പൊട്ടിച്ചതിന് തെളിവായത്.
ഇതോടെ പോസ്റ്റ്മാനെ സ്ഥലംമാറ്റിയും ഇന്‍ക്രിമെന്റ് നല്കാതെയും വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തിനുശേഷം പോസ്റ്റ്മാനെ അതേ പോസ്‌റ്റോഫീസിലേക്ക് വീണ്ടും നിയമിച്ചതിനെ ചോദ്യംചെയ്താണ് ശശിധരന്‍ കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷന്‍ നേരത്തേ കേസ് തള്ളിയിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് വിധി. എന്തായാലും ഈ പോസ്റ്റ്മാന് രണ്ട് കിട്ടിയത് നമ്മുടെ സ്വന്തം നല്ലവരായ പോസ്റ്റ്മാന്‍മാര്‍ക്ക് കൂടിയുള്ളതാണ്. ഇനി മേലാല്‍ കത്തും കൊണ്ട് വന്നേക്കരുത്.
https://www.facebook.com/Malayalivartha
























