കേരളം ഏഴുവർഷമായി കാത്തിരുന്ന എയിംസ് കോഴിക്കോട്ടേക്ക്, കിനാലൂരിലേക്കാകാൻ സാധ്യതയേറി, ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇന്ന് കിനാലൂർ സന്ദർശിക്കും, കേന്ദ്ര സർക്കാരിനും എയിംസിനും കൈമാറാനുള്ള റിപ്പോർട്ട് തയ്യാറാക്കും

കേരളം ഏഴുവർഷമായി കാത്തിരുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അടുത്ത കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നു. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകി കഴിഞ്ഞ സാഹചര്യത്തിൽ കേരളം ഇത് എവിടെ നിർമ്മിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഏകദേശം ധാരണയിലെത്തിയതായാണ് വിവരം.
കേരളത്തിനുള്ള എയിംസ് കിനാലൂരിലേക്കാകാൻ സാധ്യതയേറിയിരിക്കുകയാണ്. കിനാലൂരിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപറേഷന്റെ കൈവശമുള്ള ഭൂമി കൂടാതെ ഇതോട് അനുബന്ധിച്ചുള്ള 40, 6802 ഹെക്ടറും ഏറ്റെടുക്കാനാണ് നിർദേശം.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങൾ തുടങ്ങാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി കഴിഞ്ഞു.ഭൂമി ഏറ്റെടുപ്പിന് ആവശ്യമായ തുക അനുവദിക്കാൻ ധനവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ പ്രാഥമിക നടപടിയെന്നോണം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇന്ന് കിനാലൂർ സന്ദർശിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും എയിംസിനും നൽകാനുള്ള റിപ്പോർട്ട് കൂടി തയ്യാറാക്കി അധികം താമസിക്കാതെ നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാവും അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്. നേരത്തെ കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട്ട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പലവട്ടം ഡൽഹിയിലെത്തി അറിയിച്ചിരുന്നു.
ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി. കേന്ദ്രബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും ഇത് നടന്നില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്‌തിരുന്ന. കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചാലും തുടർനടപടികൾ വേഗത്തിലാക്കാനും കേന്ദ്രവിഹിതമടക്കം നേടിയെടുക്കാനും സ്പെഷ്യൽ ഓഫീസറെ സംസ്ഥാനം നിയോഗിക്കേണ്ടതുണ്ട്.
എല്ലാ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. നിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഡോക്ടർമാർ. ഭുവനേശ്വർ എയിംസിൽ ബ്രെയിൻ ബയോ ബാങ്ക് ഉണ്ട്. വൈറോളജിയിലടക്കം ഗവേഷണം. 750 കിടക്കകളും 20 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും.
200 എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം. കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ല. ന്യൂറോളജി സ്‌പെഷ്യാലിറ്റി എയിംസിലുണ്ടാവും. 6727 ഇരകളാണുള്ളത്.ഏകദേശം 2000 കോടിയാണ് എയിംസിന്റെ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബേ ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ആറ് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും കേരളത്തിൽ എയിംസ് ആരംഭിക്കുന്നതിന് പണം നീക്കിവച്ചിരുന്നില്ല.
ഓരോ കേന്ദ്രബജറ്റിലും കേരളം പ്രതീക്ഷയോടെ ഈ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാറുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം തമിഴ്നാട്ടിൽ എയിംസ് ആശുപത്രിയുടെ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അടുത്ത വർഷം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























