വേളിയെ \'ഇന്റര്‍നാഷനല്‍ ടൂറിസം സോണ്‍\' ആക്കാന്‍ 5500 കോടിയുടെ പദ്ധതി

വിഴിഞ്ഞത്തിനുശേഷം തലസ്ഥാന നഗരത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ വേളിയെ \'ഇന്റര്‍നാഷനല്‍ ടൂറിസം സോണ്‍\' ആക്കാന്‍ 5500 കോടിയുടെ പദ്ധതിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് കൂടുതല്‍ പഠനങ്ങള്‍ക്കായി നല്‍കി. സിയാല്‍ മാതൃകയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചാണ് പദ്ധതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലോകത്തുതന്നെ മറ്റേതു ഷോപ്പിങ് സ്ഥലങ്ങളോടും കിടപിടിക്കുന്ന ഷോപ്പിങ് സൗകര്യവും ഒപ്പം ടൂറിസം സാധ്യതകളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി സര്‍ക്കാര്‍ ഓഹരിയായി സ്ഥലം മാത്രം വിട്ടുനല്‍കിയാല്‍ മതിയെന്നതാണു ശുപാര്‍ശ.
വിഴിഞ്ഞത്തു തുറമുഖത്തിന്റെ ഒരു ടെര്‍മിനല്‍ യാത്രാക്കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്നും യാത്രാക്കപ്പലുകളുടെ വന്‍കിട രാജ്യാന്തരകമ്പനികളുമായി ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
യാത്രക്കപ്പലുകള്‍കൂടി വരുന്നതോടെ തിരുവനന്തപുരത്തു ടൂറിസം-ഷോപ്പിങ് സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്നതും നഗരത്തിനകത്തുതന്നെയുള്ള വേളിയിലേക്കു സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിച്ചു.
മുന്‍പു രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിനു സ്വകാര്യ ഗ്രൂപ്പിനു സര്‍ക്കാര്‍ വിട്ടുനല്‍കിയെങ്കിലും പദ്ധതി നടക്കാതെപോയതിനാല്‍ വെറുതെ കിടക്കുന്ന അറുപത് ഏക്കര്‍ സ്ഥലവും വേളിയോടു ചേര്‍ന്നുള്ള 36 ഏക്കര്‍ സ്ഥലവുമാണ് പദ്ധതി പ്രദേശമായി ഉദ്ദേശിക്കുന്നത്. കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് വിദേശകമ്പനികളുടെ നിക്ഷേപസഹകരണം കൂടി ഉറപ്പാക്കി രണ്ടുവര്‍ഷം മുന്‍പു തയാറാക്കി നല്‍കിയിരുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി വേളിയുടെ വികസനത്തിനായി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വരുന്ന ടൂറിസ്റ്റുകളുടെ പത്തുശതമാനം പേര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ തന്നെ പദ്ധതി വിജയിക്കുമെന്നാണു ശുപാര്‍ശ.
ലോകത്തെ തന്നെ മികച്ച ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി ഷോപ്പിങ് സെന്ററുകള്‍, രാജ്യാന്തര നിലവാരമുള്ള വന്‍കിട ഫുഡ്‌കോര്‍ട്ട്, ഒരു സെവന്‍സ്റ്റാര്‍ സംവിധാനമുള്ള ഹോട്ടല്‍, ഒപ്പം രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍, കാര്‍ പാര്‍ക്കിങ് സംവിധാനം, മിനി ഡിസ്‌നിലാന്‍ഡ് എന്നു പറയാവുന്ന തരത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും തീംപാര്‍ക്കും, ഓഷനേറിയം, വിശാലമായ എക്‌സിബിഷന്‍ സെന്ററും വ്യാപാര മേളകള്‍ക്കു പ്രത്യേക സ്ഥലവും, കായലും കടലും ചേരുന്ന വേളിയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനു ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ കഴിയുമെന്നുമാണ് പദ്ധതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളത്. നേരിട്ടു പതിനായിരം പേര്‍ക്കും പരോക്ഷമായി 30,000 പേര്‍ക്കും ജോലി സാധ്യതയും പറയുന്നു.
ഇതിനായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിക്ഷേപകരുടെ സംഗമവും ആകാമെന്നും സ്വകാര്യ പങ്കാളിത്തത്തിനു ഏതു രീതി ഉപയോഗിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കണമെന്നുമാണ് പദ്ധതി ശുപാര്‍ശ. തിരുവനന്തപുരത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്കു ഷോപ്പിങ്ങിനും മറ്റുമായി ഒരാഴ്ച വേളിയില്‍ തങ്ങാന്‍ കഴിയുന്ന തരത്തിലാണ് ടൂറിസ്റ്റ്-ഷോപ്പിങ് സോണ്‍ ആയി വേളിയെ വിഭാവനം ചെയ്യുന്നത്. സിംഗപ്പൂര്‍പോലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ശ്രീലങ്കപോലുള്ള ടൂറിസം കേന്ദ്രങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളി തരണം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ വേളിയെ മാറ്റിയെടുക്കണമെന്നാണ് ആശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























