ആദിവാസി യുവതി ആംബുലന്‍സില്‍ ഉള്‍പ്പെടെ മൂന്ന് പ്രസവിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു

അധികൃതരുടെ കടുത്ത അനാസ്ഥയില്‍ വലഞ്ഞ് ഒരു ആദിവാസി യുവതി. കണ്ണില്‍ച്ചോരയില്ലാത്ത ഡോക്ടര്‍മാര്‍കൂടി ആയപ്പോള്‍ ആ അമ്മയുടെ പ്രസവം കഠിനമായി, ഒപ്പം ദുരന്തവും. ജില്ലാ ആശുപത്രിയില്‍ പ്രസവ ചികിത്സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച ആദിവാസി യുവതി ആംബുലന്‍സിലും വഴിമദ്ധ്യേയുള്ള ആശുപത്രിയിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലുമായി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഒരു കുഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
വാളാട് എടത്തന കുറിച്യ കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത
യാണ് യാത്രാമദ്ധ്യേ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. കലശലായ വേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ ആറരയോടെയാണ് അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോള്‍ ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നില്ല. ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ നഴ്‌സ് ഉടന്‍ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെത്താതെ, മെഡിക്കല്‍ കോളേജിലേക്ക് അനിതയെ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ ആംബുലന്‍സ് തരപ്പെടുത്തി നല്‍കുകയും ചെയ്തു.
യാത്രാമദ്ധ്യേ അസഹ്യമായ പ്രസവവേദനയെ തുടര്‍ന്ന് അനിതയെ പനമരം സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. അനിതയുടെ നില വഷളായതിനെ തുടര്‍ന്ന് അവിടത്തെ നഴ്‌സിന്റെ സഹായത്തോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പച്ചിലക്കാട്ട് എത്തിയപ്പോള്‍ ആംബുലന്‍സിലായിരുന്നു അടുത്ത പ്രസവം. കല്‍പ്പറ്റ ആശുപത്രിയില്‍ മറ്റൊരു ആണ്‍കുഞ്ഞിനും ജന്മം നല്‍കി. ഈ കുഞ്ഞും പെണ്‍കുഞ്ഞുമാണ് മരിച്ചത്. അനിതയുടെ ആരോഗ്യ നിലയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനിത ഗര്‍ഭിണിയായത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് നസീറ ബാനു മൂന്ന് കുഞ്ഞുങ്ങളുള്ളതായി സൂചന നല്‍കിയിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലക്ക് പോകാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയും വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവത്രേ. ഏഴാം മാസത്തിലാണ് അനിത പ്രസവിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























