ചുമരിൽ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചു; തന്റെ മരണത്തിന് ഉത്തരവാദി മുൻമന്ത്രിയായ സഹോദരനും ചില പൊലീസുകാരും!!! മൃതദേഹം നായക്കൾക്ക് ഭക്ഷണമായി നൽകണം: മുൻമന്ത്രിയുടെ സഹോദരൻ ജീവനൊടുക്കിയ നിലയിൽ

കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻമന്ത്രി എം.ആർ രഘുബാലചന്ദ്രബാലിന്റെ സഹോദരനുമായിരുന്ന കാഞ്ഞിരംകുളം മാവിള വീട്ടിൽ എം.ആർ രാജഗുരുബാലിനെ (75) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറി ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ എട്ട് വർഷത്തോളമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. സഹായത്തിനെത്തുന്ന ദീപു എന്നയാളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കുടുംബ സ്വത്തിനെചൊല്ലി സഹോദരങ്ങളുമായി അകന്നു കഴിയുകയായിരുന്നു. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് പുറത്തിറങ്ങാനാകാതെ ഇതിനകത്തായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലെ ചുമരിൽ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. മരണത്തിന് ഉത്തരവാദി സഹോദരനാണെന്നും പൊലീസുകാരിൽ ചിലർക്കും പങ്കുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയോ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതിനു പകരം നായ്ക്കൾക്കു ഭക്ഷണമായി നൽകണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗുരുബാൽ, കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ യുവജനസംഘം ലൈബ്രറിയുടെ മുഴുവൻ സമയ പ്രവർത്തകനാണ്. നാലു തവണ നിയമസഭാംഗമായിരുന്ന എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദരൻ രാഘവൻ നാടാരുടെയും കമലാഭായിയുടെയും മകനാണ് രാജഗുരുബാൽ.
സോമവല്ലി, സുചിത്ര, സൽസുധ, സജൈത എന്നിവരാണ് മറ്റു സഹോദരങ്ങൾ. കാഞ്ഞിരംകുളത്തുകാർക്ക് രാജഗുരുബാൽ ‘സാമി’ ആണ്. എല്ലാവരോടും ഒരുപോലെ സൗമ്യനായി ഇടപെടുന്ന ‘സാമി’യുടെ വേർപാട് പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തി. പറയാൻ ബാക്കി വച്ച കാര്യങ്ങൾ എല്ലാം അടുക്കും ചിട്ടയോടും ലൈബ്രറിയുടെ ചുവരിൽ ഒട്ടിച്ചു വച്ചിട്ടാണ് അദ്ദേഹം യാത്രയായത്. യുവജനസംഘം ലൈബ്രറിയുടെ ലെറ്റർ പാഡിൽ 3 പേജുള്ള ആദ്യ കുറിപ്പ് കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റിനുള്ളതാണ്. ഇതിൽ കോടികളുടെ സ്വത്തിന് അവകാശിയായ താൻ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത പരമ ദരിദ്രനായെന്നു പറഞ്ഞിട്ടുണ്ട്. ആസ്മ രോഗി കൂടിയായ തനിക്ക് ഭക്ഷണത്തിനോ മരുന്നിനോ വേണ്ട പണം പോലുമില്ല. കടം വാങ്ങി ജീവിക്കുന്നതായും ഇനി അതു തുടരാനാവില്ലെന്നും വിവരിക്കുന്നു. ഇതിനു സമീപത്തായി കഴിവൂർ ജ്യോതി കുമാർ രചിച്ച ‘നിഴലും ഞാനും’ എന്ന കവിതാ സമാഹാരത്തിലെ ‘ഗുരു’ എന്ന കവിത ഒട്ടിച്ചിരിക്കുന്നു.
പൊതുജനങ്ങൾക്കു വേണ്ടിയാണ് അടുത്ത കുറിപ്പ്. താനില്ലെങ്കിലും ലൈബ്രറിയുടെ പ്രവർത്തനം ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയോടെ ഗംഭീരമായി നടത്തണമെന്നു പറയുന്നു. എല്ലാ വർഷവും ഒന്നാം തീയതി ‘സാംസ്കാരിക സംഗമം’ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, രാജഗുരുബാലിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റിനു 2017ൽ നൽകിയ കത്താണ് മറ്റൊന്ന്. അവസാനമായി ഒട്ടിച്ചിരിക്കുന്ന 2 പേജുകൾ, സിബിസിഐഡി ഇൻസ്പെക്ടർ എ.കെ. ഷാജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ്.
എം.ആർ. രാജഗുരുബാൽ പ്രസിഡന്റായിരുന്ന കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറി, ലോക്ഡൗൺ കാലത്ത് വായനക്കാരുടെ വിരസതയകറ്റാൻ നടപ്പാക്കിയ പദ്ധതികളെല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു. വായനക്കാർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതിനു പ്രത്യേക ഫീസും ഈടാക്കിയില്ല. പകരം പുസ്തകം തിരികെ തരണമെന്ന അഭ്യർഥന മാത്രം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂർ എംപി, എം. വിൻസന്റ് എംഎൽഎ, തുടങ്ങിയവർ അനുശോചിച്ചു.
https://www.facebook.com/Malayalivartha

























