വിരമിച്ച കോളജ് അധ്യാപകർക്കു കൂടി പ്രഫസർ പദവി അനുവദിക്കാൻ തീരുമാനിച്ചെന്ന വിഷയത്തിൽ 7 ദിവസത്തിനകം വിശദീകരണം നൽകണം; കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർക്ക് നിർദേശം നൽകി ഗവർണർ

സർവകലാശാലാ വൈസ് ചാൻസലറെ വിറപ്പിച്ച് ചാൻസലർ കൂടിയായ ഗവർണർ. മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി ലഭിക്കുക എന്ന ഉദ്ദേശത്തോടെ വിരമിച്ച കോളജ് അധ്യാപകർക്കു കൂടി പ്രഫസർ പദവി അനുവദിക്കാൻ തീരുമാനിച്ചെന്ന ആരോപണമുയർന്നിരുന്നു. ഈ വിഷയത്തിൽ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാരുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചതിന് ശേഷം ചാൻസലറെന്ന നിലയിൽ ഗവർണർ തീരുമാനമെടുത്ത ഫയലുകളിൽ ഒന്നായിരുന്നു ഇത്. ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിൽ ഗവർണറുടെ കത്ത് പരിഗണിക്കുവാനാണ് സാധ്യത. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് യുജിസി ചട്ടങ്ങൾ ലംഘിച്ചുവെന്ന വീഴ്ച്ചയിൽ ഗവർണർക്കു പരാതി കൊടുത്തിരിക്കുന്നത്. സർവീസിലുള്ളവരെ മാത്രമേ പ്രഫസർ പദവിക്കു പരിഗണിക്കാവൂ എന്ന വ്യവസ്ഥ, ഭേദഗതി കൂടാതെ നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
കേരള സർവകലാശാല വിരമിച്ചവർക്കു പ്രഫസർ പദവി നൽകണമെന്ന ആവശ്യം മുൻപു തള്ളിയതാണ്. ചട്ടങ്ങൾ ലംഘിക്കാൻ സർക്കാരിനോ സർവകലാശാലയ്ക്കോ അധികാരമില്ല എന്നതാണ് വസ്തുത.മന്ത്രി ബിന്ദു കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കുന്ന സമയത്തായിരുന്നു കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു നീക്കം നടത്തിയത്. പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതിനെത്തുടർന്ന് പേരിനൊപ്പമുള്ള പ്രഫസർ ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഈ വിഷയത്തിൽ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വിവാദങ്ങൾക്ക് അന്തിമം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി ഏറ്റെടുത്തു തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി .അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ ചില ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയിരുന്നു. ആ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരമാകുകയായിരുന്നു .
നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതോടെയാണ് ഈ വിഷയത്തിൽ ഒരു പരിഹാരം വന്നത് . ആദ്യ മൂന്നു കത്തു ലഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്ന് ഗവർണർ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഗവർണറും സർക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉടലെടുത്തത്.
ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തുകയുണ്ടായി . ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് തർക്കത്തിന് ആക്കം കൂട്ടുകയായിരുന്നു . കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിക്കുന്ന സാഹചര്യം വരെ ഉണ്ടായി .
എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്നു വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പ് ഗവർണറെ ചൊടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് അവരെ നയിക്കുകയുണ്ടായി . ചട്ടങ്ങളെ കാറ്റിൽപറത്തി കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും ഗവർണറേ കൂടുതൽ പ്രകോപിതനാക്കി. തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. അതോടെ ഗവർണർക്ക് ഫയൽ അയക്കുന്നത് സർക്കാർ നിർത്തിവെച്ചു. സർക്കാറും തമ്മിലുള്ള ഈ പ്രശ്നം ഏതാണ്ട് അയവ് വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീണ്ടും സർക്കാർ ഗവർണർക്ക് ഫയൽ അയച്ചു തുടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























