ഇനിയും ഉയര്‍ന്നുവരാന്‍ നേതാക്കളുണ്ട് അവരുടെ അവസരം തട്ടിക്കെടുത്താനാകില്ല....സി.പി.എമ്മിനൊപ്പമല്ലാതെ മറ്റൊരു പാര്‍ട്ടിയിലും പോവാനാവില്ല....രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നതായി ദേവികുളം മുന്‍ എം. എല്‍. എ എസ്. രാജേന്ദ്രന്‍

രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയതായി ദേവികുളം മുന്‍ എം. എല്‍. എയും സി. പി. എം നേതാവുമായിരുന്ന എസ്. രാജേന്ദ്രന്‍. ഇനിയും ഉയര്‍ന്നുവരാന്‍ നേതാക്കളുണ്ട്. അവരുടെ അവസരം തട്ടിക്കെടുത്താനാകില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്താണ് പാര്‍ട്ടി എന്ന് അറിയാത്ത കാലത്ത് കൂടിയതാണ് സി.പി.എമ്മിനൊപ്പം അങ്ങനെയുള്ള തനിക്ക് മറ്റൊരു പാര്‍ട്ടിയില്‍ പോവാനാവില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജേന്ദ്രനെ കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. രാജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ഇടുക്കി ജില്ലാഘടകത്തിന്‍റെ ശിപാര്‍ശ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ നടപടി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ. രാജ 10000 വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരിന്നു സി.പി.എമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം 7800 ലേക്ക് ചുരുങ്ങി. ഇതോടെയാണ് മൂന്ന് തവണ എം.എല്‍.എ ആയിരുന്ന എസ്. രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്.
എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകരും രാജേന്ദ്രനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. മാത്രമല്ല, പ്രചരണപരിപാടിയില്‍ രാജയുടെ പേര് പോലും പറഞ്ഞില്ല, ജാതി പറഞ്ഞ് എ രാജയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയത്.
ജില്ലാസെക്രട്ടറിയേറ്റും, ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കി. ഇതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിച്ചത്. ഇതിനിടെ രാജേന്ദ്രന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരും എന്ന നിലക്കുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതെല്ലാം അദ്ദേഹം തള്ളിക്കളയുകയായിരുന്നു.
https://www.facebook.com/Malayalivartha

























