പാട്ടിന്റെ വൈകാരിക വഴികളിൽ ലതാ മങ്കേഷ്ക്കർ ജവഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ചിട്ടുണ്ട്; ലതയെ ഞങ്ങൾക്ക് തരൂ കാശ്മീർ നിങ്ങൾ എടുത്തു കൊള്ളൂ എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതും ആ ശബ്ദ പ്രഭാവത്തിനു മുന്നിലെ ആദരമായിരുന്നു; ഗായികയെ സ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാട്ടിന്റെ വൈകാരിക വഴികളിൽ ലതാ മങ്കേഷ്ക്കർ ജവഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ചിട്ടുണ്ട്. ലതയെ ഞങ്ങൾക്ക് തരൂ കാശ്മീർ നിങ്ങൾ എടുത്തു കൊള്ളൂ എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതും ആ ശബ്ദ പ്രഭാവത്തിനു മുന്നിലെ ആദരമായിരുന്നു. ഗായികയെ സ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പാട്ടിന്റെ വൈകാരിക വഴികളിൽ ലതാ മങ്കേഷ്ക്കർ ജവഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ചിട്ടുണ്ട്. ലതയെ ഞങ്ങൾക്ക് തരൂ കാശ്മീർ നിങ്ങൾ എടുത്തു കൊള്ളൂ എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതും ആ ശബ്ദ പ്രഭാവത്തിനു മുന്നിലെ ആദരമായിരുന്നു.
അതിർത്തികൾ ഭേദിക്കുന്ന, വിദ്വേഷം അകറ്റുന്ന, മനസ് നിറയ്ക്കുന്ന സംഗീത മാസ്മരികത. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ. നൗഷാദും ശങ്കർ - ജയ്കിഷനും തുടങ്ങി എ.ആർ റഹ്മാൻ വരെയുള്ള പലതലമുറകളുടെ ഈണങ്ങൾക്ക് അവർ ജീവൻ നൽകി.സ്വര സ്ഥാനങ്ങളിലെ പെർഫെക്ഷൻ... വൈകാരികമായ ആഴങ്ങൾ... ആത്മീയമായ ഔന്ന്യത്വം... ഒരു കുയിൽ പാട്ടിന്റെ മാധുര്യം...
സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ഉള്ള ഇന്ത്യയെ, രണ്ട് നൂറ്റാണ്ടുകളെ, പല തലമുറകളെ, ഒരു ജനതയെ ആകെ ആസ്വാദനത്തിന്റെയും വൈകാരികതയുടേയും പുതിയ തലങ്ങളിലെത്തിച്ചു ലതാജി. ലഗ് ജാഗലേ, തേരെ ബിനാ സിന്ദഗി സേ, ഏക് പ്യാര് കാ നഗ്മാ,നൈനാബർസേ .... എനിക്കെന്നും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ. എത്രായിരം വട്ടം കേട്ടു എന്നറിയില്ല. ചെമ്മീനിൽ ലതാജിയെ കൊണ്ട് പാടിക്കാൻ രാമു കാര്യാട്ട് ആഗ്രഹിച്ചിരുന്നു.
ആ കടം തീർത്തത് നെല്ല് എന്ന സിനിമയിലാണ്. കദളി കൺകദളി ചെങ്കദളി പൂ വേണോ........ മലയാള സിനിമ ഉള്ളിടത്തോളം നിലനിൽക്കുന്ന ഗാനങ്ങളിൽ ഒന്ന്. വിരസമായി പോകുന്ന ജീവിത വഴികളിൽ മഴയായും പുഴയായും നിലാവായും കാറ്റായും വന്ന സംഗീതം, കണ്ണീരായും സ്നേഹമായും ഭക്തിയായും സാന്ത്വനമായും വന്ന സ്വരമാധുരി. ഉപമകൾക്ക് അപ്പുറമുള്ള സാന്നിധ്യം. രാജ്യത്തിന്റെ ആത്മാവിലിടം നേടിയ വാനമ്പാടി. ഒരു യുഗത്തിന്റെ അന്ത്യം. നന്ദി ലതാജി, നിങ്ങൾ തന്നതിനൊക്കെയും. അങ്ങയുടെ സംഗീതം സ്നേഹം പോലെ അമരമാണ്.
https://www.facebook.com/Malayalivartha
























