സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ എതിര്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എത്രയും വേഗം ലോകായുക്ത ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി

സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ എതിര്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എത്രയും വേഗം ലോകായുക്ത ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.
വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചത്.ഇന്നോ നാളെയോ ഓര്‍ഡിനന്‍സ് ഒപ്പിടുമെന്നാണ് അറിയുന്നത്. താന്‍ ഒപ്പിടാമെന്ന ഉറപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
കാനം രാജേന്ദ്രന്‍ നാടുനീളെ നടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുകയായിരുന്നു കാനത്തിന്റെ രീതി. ലോകായുക്ത ഓര്‍ഡിനന്‍സ് ഒരു ഘട്ടത്തില്‍ മരവിപ്പിക്കാന്‍ വരെ മുഖ്യമന്ത്രി ആലോചിച്ചതാണ്. എന്നാല്‍ കാനം സര്‍ക്കാരിനെതിരെ അടിക്കടി രംഗത്തു വന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തനിക്കെതിരെ കാനത്തിന് വിയോജിപ്പുണ്ടായിരു ന്നെങ്കില്‍ നേരിട്ട് പറയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. വിവാദമായ ലേകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.
വിവാദ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ സര്‍ക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിര്‍പ്പ് പരസ്യമാക്കിയ സാഹചര്യത്തില്‍ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പതിനാലാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന കാര്യം കേന്ദ്ര സര്‍ക്കാരും ഗവര്‍ണറെ അറിയിച്ചിട്ടുണ്ടത്രേ. ലോക്പാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇരട്ട നിയമം വേണ്ടെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്ഭവന്‍ വളരെ മുമ്പേ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു.
മന്ത്രി ബിന്ദുവിനെ രക്ഷപ്പെടുത്തിയ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരെയുള്ള ഓര്‍ഡിനന്‍സ് പാസാക്കുമെന്ന് ലോകായുക്ത പ്രതീക്ഷിച്ചില്ല. അവരെ സംബന്ധിച്ചടത്തോളം വലിയൊരു അടിയായി മാറിക്കഴിഞ്ഞു സര്‍ക്കാര്‍ തീരുമാനം. തത്കാലം വിവാദങ്ങള്‍ കെട്ടടങ്ങി എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സര്‍ക്കാര്‍, ഓര്‍ഡിനന്‍സുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തങ്ങള്‍ക്കെതിരെ തീരുമാനമെടുക്കുമെന്ന് ലോകായുക്ത കരുതിയില്ല. ചില ന്യായാധിപന്‍മാര്‍ ലോകായുക്തക്ക് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
ജലീലിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സര്‍ക്കാരിനെ ഇലക്ഷന്‍ കാലത്ത് പ്രതിസന്ധിയിലാക്കിയതായിരുന്നു ജലീലിനെതിരായ വിധി. ഇടതു മുന്നണിക്ക് തുടര്‍ ഭരണം കിട്ടില്ലെന്ന് കരുതിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ വിരോധത്തിലാക്കിയത്.നിയമനം ലഭിക്കാന്‍ ഏതറ്റം വരെയും പോയ ശേഷം സര്‍ക്കാരിനെതിരെ തിരിഞ്ഞതാണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha
























