ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പറ്റിയ തെളിവുകളില്ലെന്ന് ദിലീപ്! വധഗൂഢാലോചന കേസിന്റെ എഫ് ഐ ആർ റദ്ദാക്കണം... നടൻ ദിലീപും കൂട്ടരും ഹൈക്കോടതിയിലേക്ക്...

മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം കിട്ടിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. എന്നാൽ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പറ്റിയ തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. ഈ കേസിൽ ദിലീപടക്കമുള്ള അഞ്ച് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹർജിയിൽ പറയുന്നു.
ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി ജാമ്യമെടുക്കുന്നത് ഒഴിവാക്കാനാണ് കോടതിയിലെത്തിയത്. വൈകിട്ട് നാലിന് അഭിഭാഷകയ്ക്കൊപ്പം ജാമ്യത്തിന് ശ്രമിച്ചപ്പോൾ എന്തിനാണ് ഇവിടെ ഹാജരാകുന്നതെന്ന് കോടതി ചോദിച്ചു.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും നേരത്തേ ഹൈക്കോടതിയിൽ നൽകിയിരുന്നു.
https://www.facebook.com/Malayalivartha























