ബോംബ് പൊട്ടിയത് വധൂ വരന്‍മാര്‍ പോകുന്നതിനിടെ; സ്ഫോടനത്തോടൊപ്പം സംഘര്‍ഷം നടന്നതായി ദൃശ്യങ്ങൾ; കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഇകണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു.ബോംബ് പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഫോടനത്തോടൊപ്പം സംഘര്‍ഷം നടന്നു എന്നും ദൃശ്യങ്ങളില്‍ ഉണ്ട്. വധൂ വരന്‍മാര്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.
തോട്ടടയില്‍ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുന്‍കൂട്ടി തീരുമാനിച്ചാണെന്നാണ് പൊലീസ് പറയുന്നത്. ബോംബ് ആക്രമണം സംഘര്‍ഷമായാല്‍ തിരിച്ചടിക്കാന്‍ വടിവാളും കരുതി. ഏച്ചൂരില്‍ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്നും പൊലീസ് പറയുന്നു,
കൊലപാതകത്തില്‍ ആകെ നാല് പേര്‍ ആണ് അറസ്റ്റില്‍ ആയത്. മിഥുന്‍, ഗോകുല്‍, സനാദ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. മിഥുനും അക്ഷയും ചേര്‍ന്നാണ് ബോംബ് നിര്‍മിച്ചത്. രാത്രി പടക്കം വാങ്ങിയാണ് ബോംബ് നിര്‍മിച്ചത്. മിഥുന്റെ വീട്ടിന്റെ പരിസരത്ത് വച്ചാണ് ബോംബ് ഉണ്ടാക്കിയത്.ആകെ 3 ബോംബുകള്‍ ഉണ്ടാക്കി. തലേ ദിവസവും ബോംബ് പരീക്ഷണം നടത്തി. സംഭവ സ്ഥലത്ത് ആദ്യം ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബോംബ് എറിയുന്നതിന് മുമ്ബ് സംഭവ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി. ഈ സംഘര്‍ഷത്തില്‍ മിഥുന് അടിയേറ്റു. ഇതിന് പിന്നാലെ മിഥുന്‍ വടിവാള്‍ വീശി. തുടര്‍ന്ന് അക്ഷയ് ബോംബ് എറിയുകയായിരുന്നുവെന്നും പൊലിസിന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയില്‍ നാട്ടില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂര്‍ തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. തലേന്ന് രാത്രിയിലെ പാട്ടും ഡാന്‍സും ഏച്ചൂര്‍ ,തോട്ടട സംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. ഈ ആഘോഷത്തില്‍ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കള്‍ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തില്‍ നിന്നെങ്കിലും യുവാക്കള്‍ പാഠം പഠിക്കണെന്ന് മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. തോട്ടട സംഘത്തിന് നേരെ ഏച്ചൂര്‍ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.
ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബില്‍ നിന്ന് തീഗോളം ഉയര്‍ന്ന് പൊള്ളലേറ്റും, ചീളുകള്‍ ദേഹത്ത് കുത്തിക്കയറിയും പലര്‍ക്കും പൊള്ളലും പരിക്കുമേറ്റു.
ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുന്‍ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കള്‍ ചേര്‍ത്ത് നാടന്‍ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിന്‍റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബോംബ് നിര്‍മ്മാണത്തിന് വേണ്ട സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. താഴെ ചൊവ്വയിലെ പടക്ക കടയില്‍ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവര്‍ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു
https://www.facebook.com/Malayalivartha




















