20 ലക്ഷം രൂപയുടെ മോചനദ്രവ്യത്തിനു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ കോടതി ചോദ്യം ചെയ്തു, 53 സാക്ഷിമൊഴികളുടെയും 78 തൊണ്ടിമുതല്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ചോദ്യം ചെയ്തത്, ശ്യാമലിന്റെ വസ്ത്രങ്ങളും പ്രതിയെയും പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു

20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസില്‍ പ്രതിയെ തിരുവനന്തപുരം സി ബി ഐ കോടതി ചോദ്യം ചെയ്തു.
വിചാരണയില്‍ പ്രതിക്കെതിരായി വന്ന സാക്ഷിമൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയുംഅടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ചോദ്യം ചെയ്തത്. കേസില്‍ ഇതിനോടകം സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ 53 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയെയും ശ്യാമലിന്റെ വസ്ത്രങ്ങളും ശ്യാമലിന്റെ പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കോടതിയില്‍ നടന്ന വിചാരണയിലാണ് ശ്യാമലിന്റെ പിതാവ് വെസ്റ്റ് ബംഗാള്‍ പഞ്ചായത്ത് സമിതി എക്‌സിക്യുട്ടീവ് ഓഫീസര്‍ ബസുദേവ് മണ്ഡല്‍ മകനെക്കുറിച്ചോര്‍ത്ത് വികാരാധീനനായി സാക്ഷി മൊഴി നല്‍കിയത്.
ബംഗാള്‍ സ്വദേശി ദുര്‍ഗാ ബഹാദൂര്‍ ഭട്ട് ചേത്രിയെന്ന ദീപക് , ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ശ്യാമലിനെ ഫോണില്‍ ഈസ്റ്റ് ഫോര്‍ട്ട് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 10 ലക്ഷമാക്കി ഉറപ്പിച്ച ശേഷം പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ശ്യാമലിന്റെ മൊബൈല്‍ മോഷ്ടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍. ദീപക് ഒളിവിലാണ്. മുഹമ്മദ് അലി മാത്രമാണ് നിലവില്‍ വിചാരണ നേരിടുന്നത്.
ശ്യാമലിന്റെ മൃതദേഹം കൃത്യ സ്ഥലത്ത് നിന്ന് പുറത്തെടുത്തപ്പോള്‍ കാണപ്പെട്ട നീല ജീന്‍സ് പാന്റ്‌സ് , പിങ്ക് കളര്‍ ഷര്‍ട്ട് , ബെല്‍റ്റ് , ചെരുപ്പുകള്‍ എന്നിവ കോടതിയില്‍ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെങ്കിലും രണ്ടു മേല്‍ പല്ലുകള്‍ അമാല്‍ഗം വച്ച് അടച്ചിരുന്നതായും കാല് ഭാഗം അഴുകാത്തതിനാലും മകനാണെന്ന് ഉറപ്പിച്ചു. മോചനദ്രവ്യത്തിന്ണ്ടി വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ ശിക്ഷിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും സാക്ഷിക്കൂട്ടില്‍ നിന്ന് വികാരാധീനനായി തൊഴുകൈകളോടെ ജഡ്ജി സനില്‍കുമാര്‍ മുമ്പാകെ ബസുദേവ് മൊഴി നല്‍കി. തിരുവനന്തപുരം ഗവ: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ തന്റെ മകന്‍ അധികം സംസാരിക്കാത്ത സല്‍സ്വഭാവിയായ കുട്ടിയായിരുന്നു.
താന്‍ പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ആന്‍ഡമാനിലുള്ള തന്റെ സുഹൃത്ത് കുഞ്ഞുകണ്ണുവിന് താന്‍ പതിനായിരം രൂപ പലിശക്ക് കടം കൊടുത്തിരുന്നു. അയാളുടെ മകനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെന്നും പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ചൂണ്ടിക്കാട്ടി പിതാവ് മൊഴി നല്‍കി.
2005 ഒക്ടോബര്‍ 13 ന് മകനെ കാണാനില്ലെന്ന് ഹോസ്റ്റല്‍ റൂം മേറ്റ് തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചു. മകന്റെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടും ബംഗാള്‍ പോലീസിനോടും പരാതിപ്പെട്ടിരിന്നു.
13 ന് എയര്‍പോര്‍ട്ടില്‍ നില്‍ക്കവേ ഡല്‍ഹി ലാന്റ് ഫോണില്‍ നിന്നും അജ്ഞാത ഫോണ്‍ സന്ദേശമെത്തി. മകന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടു നല്‍കണമെങ്കില്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാന്‍ തന്റെ കൈയ്യില്‍ ഇല്ലന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷമാക്കി ഉറപ്പിച്ചു. പിന്നീട് വിളിക്കാമെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മകനെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഒളിവില്‍ പോയി. 16ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ലോക്കല്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് താന്‍ ഹൈക്കോടതിയില്‍ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി അനുവദിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. 2010 ലാണ് സി ബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha