എവിടെ ആ ദൃശ്യങ്ങൾ...! ദിലീപിന്റെ പിടി വിടാതെ അന്വേഷണ സംഘം, ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് അറിയില്ല, സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുമില്ലെന്ന് നടൻ, എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ നിർണായകം...!!

നടിയെ പീഡിപ്പിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ വീണ്ടും ആലുവ പോലീസ് ക്ലബ്ബ് വാര്‍ത്തയില്‍ നിറയുകയാണ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ ചോദ്യം ചെയ്ത് ദിലീപിനെ വിട്ടയച്ചിരുന്നു.
ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന ചോദ്യം ചെയ്യൽ.ദൃശ്യങ്ങൾ നടന്റെ കൈവശം എത്തിയോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.ദൃശ്യങ്ങള്‍ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് പുനരന്വേഷണത്തിനു വഴി തെളിച്ചത്.
കേസില്‍ എട്ടാം പ്രതിയാണു ദിലീപ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിന്റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
എന്നാൽ ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അന്വേഷണം ഏപ്രിൽ 15നകം തീർക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിനെ കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി നടന്‍ ദിലീപിന്റെ ഫോണുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ഭായ് നസീറിനെ ചോദ്യം ചെയ്തത്.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കബളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയുടെ പക്കല്‍നിന്നു സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ കൊയിലാണ്ടി സ്വദേശിയെ തിരികെവിളിച്ചതു ഭായ് നസീറാണെന്നാണു പരാതി.
എന്നാല്‍ സായ് ശങ്കറിനെ അറിയില്ലെന്നും വൃക്കരോഗിയായ താന്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഭായ് നസീര്‍ മൊഴി നല്‍കി. വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ സായ് ശങ്കര്‍ മറ്റാരെയോ ചട്ടംകെട്ടി ഭായ് നസീറിന്റെ പേരു പറഞ്ഞു ഫോണില്‍ വിളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയെ ഭീഷണിപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha