ദിലീപിന് കുരുക്ക് മുറുകി! ഹാക്കർ സായ് ശങ്കർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ... പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ....

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപുൾപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി എന്നാണ് പോലീസ് നൽകുന്ന സൂചന.
ഇയാളെ നേരത്തേ ചോദ്യം ചെയ്ത അന്വേഷ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ വീട്ടിൽ പരിശോധനയും നടത്തിയിരുന്നു. സായിശങ്കർ ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. വിചാരണ അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾക്ക് തെളിവുണ്ട്.
അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു. ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാൻ സമയം വേണം. ദിലീപിന്റെ ഫോണുകളിൽ നിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഫോൺ രേഖകൾ നശിപ്പിച്ചതിൽ അഭിഭാഷകർക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാൾ ഒളിവിലായതിനാലാണ് ഇത്രയും നാൾ കേസ് നീണ്ടത്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യാൻ ഇനി കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞി ദവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്. പി. മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ട് അന്വേഷണ സംഘത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കറിന്റെ പുതിയ നീക്കം. ഏറ്റവുമൊടുവിൽ പോലീസ് കസ്റ്റടിയിലുമായി.
https://www.facebook.com/Malayalivartha