കെ വി തോമസിനെ തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കണമോ അതോ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കണമോ എന്ന സന്ദേഹത്തില്‍ സി പി എം...

കെ വി തോമസിനെ തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കണമോ അതോ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കണമോ എന്ന സന്ദേഹത്തില്‍ സി പി എം. പള്ളിത്തര്‍ക്കം പരിഹരിക്കാനാന്‍ ഒരു ഇടനിലക്കാരനെ കിട്ടാതെ സി പി എം വിഷമിച്ചിരിക്കുമ്പോഴാണ് തോമസ് മാഷ് കയറിച്ചെന്നത്.
എന്നാല്‍ കെ വി തോമസിന്റെ കളിയുടെ രഹസ്യം മനസിലാക്കിയ എഐ സി സി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട യു പി എ യിലെ ഒരു ഘടകകക്ഷി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിന് ഒരു പ്രമുഖ നേതാവിനെ എങ്ങനെയാണ് പുറത്താക്കുന്നതെന്നാണ് എ ഐ സി സി ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ കെവി തോമസിനെ പുറത്താക്കിയെ തീരൂ എന്ന വാശിയിലാണ് െകെ പി സി സി നേത്യത്വം.
കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാല്‍ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു. കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറില്‍ കോണ്‍ഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കള്‍ക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോണ്‍ഗ്രസ്സിനുള്ളതാണ്.
ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്റെ പേരില്‍ നടപടി എടുത്താല്‍ ദേശീയതലത്തില്‍ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാര്‍ട്ടിയില്‍ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തില്‍ നിന്ന് മാത്രം മാറ്റിനിര്‍ത്തലും പരിഗണിച്ചേക്കും.
കെ വി തോമസിനെ പുറത്താക്കിയാല്‍ അത് ബി ജെ പി യെ സഹായിക്കുന്നതു പോലെയാകും എന്ന സംശയമാണ് ദേശീയ നേത്യത്വത്തിനുള്ളത്. കെവി തോമസിനെതിരെ നടപടിയെടുത്താല്‍ അതേ വേദിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി സ്റ്റാലിനെ മുന്നണിയില്‍ നിന്നും പുറത്താക്കേണ്ടി വരുമോ എന്ന സംശയം ദേശീയ നേതൃത്വമുണ്ട്.അതുകൊണ്ടാണ് നടപടിയെടുക്കേണ്ടത് സംസ്ഥാന നേത്യത്വമാണെന്ന് കെ സി കഴിഞ്ഞ ദിവസം പറഞ്ഞത്. കെ വി തോമസ് സെമിനാറില്‍ പോയതോടെ തനിക്ക് പോകാന്‍ കഴിയാത്തതില്‍ ശശി തരൂര്‍ നിരാശ തുറന്നു പറഞ്ഞു.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആഗ്രമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തുറന്നു പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയ തരൂര്‍, സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും വെളിപ്പെടുത്തി. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല.
വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പിണറായി വിജയനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തിരുത്തിയുമായിരുന്നു പ്രസംഗിച്ചത്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണ്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറഞ്ഞു. പിണറായി വിജയനെ പ്രശംസിച്ചും കെ വി തോമസ് സംസാരിച്ചു.
പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് സംസാരിച്ചു. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. 'സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവെന്നും' സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്.
പള്ളിത്തര്‍ക്ക വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പക്ഷംപിടിച്ച ഇടതു സഹയാത്രികന്‍ സെബാസ്ത്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയതിന് പിന്നാലെയാണ് കെ വി തോമസ് മാര്‍ക്‌സിസ്റ്റ് കുടുംബത്തിലേക്ക് കയറിച്ചെന്നത്.ഇത് സി പി എമ്മിന് കിട്ടിയ വലിയ അനുഗ്രഹമായി മാറി.
സുപ്രീം കോടതിയുടെ വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന്‍ പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് സഭ കുറ്റപ്പെടുത്തി യത് ഇടതു മുന്നണിയെ വല്ലാതെ ഉലച്ചു.
മുപ്പതു വര്‍ഷത്തോളം കേസ് നടത്തിയ ഇരുകൂട്ടരും ഒരുമിച്ചുപോകാന്‍ സാഹചര്യമുണ്ടാകണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലാണ് 2017 ജൂലൈ മൂന്നിലെ ഉത്തരവില്‍ പ്രകടമാകുന്നത്. രണ്ടു കൂട്ടര്‍ക്കും സ്വീകാര്യനായ മധ്യസ്ഥനെ വച്ച് 2002ല്‍ അസോസിയേഷന്‍ കൂടി ഒന്നിച്ചുപോകുവാനുളള സാഹചര്യം കോടതി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഏകപക്ഷീയമായി അതില്‍നിന്നു പിന്‍മാറി വീണ്ടും കേസുമായി മുന്നോട്ടുപോയതിനുളള തിരിച്ചടിയാണ് ഈ കോടതി വിധി. ഇവിടെ സഭ ഉയര്‍ത്തുന്ന മധ്യസ്ഥനായി തോമസ് മാഷ് വന്നേക്കും.
കോടതിവിധി പഠിക്കാതെയും കോടതിയുടെ നിലപാടുകളും ഉദ്ദേശ്യശുദ്ധിയും മനസിലാക്കാതെയും സെബാസ്റ്റിയന്‍ പോള്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഓര്‍ത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സത്യത്തിന്റേയും നീതിയുടേയും പക്ഷത്തു നില്‍ക്കുന്നവരെ ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്ന ഓര്‍ത്തഡോക്സ് നേതൃത്വത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു യാക്കോബായ സഭാ വക്താവ് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് പറഞ്ഞു. നിയമപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. തോമസിനെയും മുന്‍ എം.പിയായ സെബാസ്റ്റിയന്‍ പോളിനെയും ഓര്‍ത്തഡോക്സ് നേതൃത്വം അധിക്ഷേപിച്ചത് അപലപനീയമാണെന്നും യാക്കോബായ സഭ പറഞ്ഞു.
1970-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ തോമസ് 1970-1975 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതല്‍ കെ.പി.സി.സി അംഗമാണ്. 1978 മുതല്‍ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായ തോമസ് 1978 മുതല്‍ 1993 വരെ ഐ.എന്‍.ടി.യു.സിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1984 മുതല്‍ എ.ഐ.സി.സി അംഗമാണ്. 1984-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ എറണാകുളത്ത് നിന്ന് വീണ്ടും ലോക്‌സഭ അംഗമായി.
1987 മുതല്‍ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡന്റായിരുന്നു. 1992 മുതല്‍ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. 1996-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റില്‍ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യര്‍ അറക്കല്‍ലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി. 2001-ല്‍ എറണാകുളം അസംബ്ലി മണ്ഡലത്തില്‍ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ല്‍ എറണാകുളത്ത് നിന്ന് വീണ്ടും എം.എല്‍.എ ആയി. 2001-2004 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2009-ല്‍ എം.എല്‍.എ ആയിരിക്കെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും പാര്‍ലമെന്റ് അംഗമായി.
2009 മുതല്‍ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014-ല്‍ നടന്ന പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് തോമസിന് പകരം സിറ്റിംഗ് എം.എല്‍.എയായിരുന്ന ഹൈബി ഈഡനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും ജയിച്ചതും. ഇതിനെ തുടര്‍ന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വവുമായും ഹൈക്കമാന്റുമായും ഏറെനാള്‍ അകല്‍ച്ചയിലായിരുന്നു തോമസ്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതല്‍ കെ.പി.സി.സിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായി
രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബര്‍ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയില്‍ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സര്‍വേ ആരംഭിച്ചു. ഗോവയില്‍ നിന്നാണ് ഒരു പായ്ക്കപ്പലില്‍ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവന്‍ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയില്‍ എത്തിയത്. സര്‍വേയില്‍ സംശയം തോന്നിയ കോസ്റ്റ് ഗാര്‍ഡ് ഡിസംബര്‍ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.
ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്‌ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികള്‍. മൂന്നാം പ്രതി ഗോവന്‍ സ്വദേശി ക്യാപ്റ്റന്‍ എഫ്.എം. ഫുര്‍ഡെയും നാലാം പ്രതി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസുമാണ്. നാലാം പ്രതി കെ.വി. തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ട് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് ഭരണം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. 1996-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ഈ വിവാദം ഒരു ഘടകമാണെന്ന് പല നിരീക്ഷകരും കരുതുന്നു.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറില്‍ കാസര്‍കോട് വെച്ച് നടന്ന ഒരു സെമിനാറില്‍ വെച്ച് എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത് കക്ഷിരാഷ്ട്രീയഭേദമന്യെ വിമര്‍ശിക്കപ്പെട്ടു.
ഏതായാലും തോമസിന്റെ ഇറങ്ങി പോക്ക് കോണ്‍ഗ്രസിനെ ചെറുതായല്ല ഉലച്ചിരിക്കുന്നത്.
തൃക്കാക്കര എന്ന സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമ്പോഴായിരിക്കും പാര്‍ട്ടി അതിന്റെ വില മനസിലാക്കുക.
"
https://www.facebook.com/Malayalivartha