ബാക്കിയുള്ള സർവ്വീസ് കൂടി ചെയ്തിട്ട് പോയാ മതി സർ..! സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ തള്ളി ചീഫ് സെക്രട്ടറി, കൂടുതല്‍ ചുമതലകള്‍ നല്‍കിയതിൽ നിന്ന് എസ്കേപ്പാകാൻ നോക്കിയതും വിലങ്ങുതടിയായി കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിന്റെ കഷ്ടകാലത്തിന് തുടക്കമായത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നില്ലെന്നാണ് തോന്നുന്നത്. 2023 ജനുവരി വരെ സര്‍വീസുള്ള എം ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയെന്ന വിവരം പുറത്തും വരുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. ഐ.എ.എസ് വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകള്‍ കൂടി നല്‍കിയിരുന്നത്.
മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മില്‍മ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കര്‍ ആ വകുപ്പിലേക്ക് വരുന്നത്.സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള എം ശിവശങ്കറിന്റെ ബന്ധവും സസ്‌പെന്‍ഷനും... പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ പ്രതിയായതും.
പിന്നാലെ അറസ്റ്റും 98 ദിവസം ജയില്‍വാസവും എന്നു വേണ്ട മാലപ്പടക്കത്തിന് തിരികൊളുത്തിയത് പൊലെ യായിരുന്നു കാര്യങ്ങൾ. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്.
പിന്നെ ഭാഗ്യവശാൽ ശിവശങ്കറിനെതിരായ ഡോളര്‍ക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. 2021ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കിയില്ല. കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
അങ്ങനെ തിരികെ സർവ്വീസിൽ കയറിയിട്ടേ ഉള്ളൂ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തെ സസ്പെന്‍ഷനുശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോര്‍ട്സ്- യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍വീസിലേയ്ക്ക് തിരിച്ചെത്തിയത്. അധിക ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് സ്വയം വിരമിക്കാൻ തുനിഞ്ഞ നടപടി എന്തായാലും നൈസായി പാളി.
https://www.facebook.com/Malayalivartha
























