'സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്. ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്...' പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ റെഡ് വളണ്ടിയര്‍മാരില്‍ ഒരാളായ അഞ്ജലി സന്തോഷ് കുറിക്കുന്നു
മുതിര്‍ന്ന നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്റെ അപ്രതീക്ഷിത മരണം നൽകിയ വേദനയിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംസി ജോസഫൈന്‍ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഇപ്പോഴിതാ എംസി ജോസഫൈന് ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ റെഡ് വളണ്ടിയര്‍മാരില്‍ ഒരാളായ അഞ്ജലി സന്തോഷ്.
അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ:
സ്റ്റാലിന്റെ വരവ് പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്ന കണ്ണൂർ നഗരത്തിന്റെ തിരക്കിനെ കീറി മുറിച്ചു കൊണ്ടായിരുന്നു സമ്മേളന നഗരിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് കടന്നു പോയത്. അൽപ സമയം മുൻപ് വരെ ചിരിയോടെ എതിരേറ്റ ജോസഫൈൻ സഖാവായിരുന്നു ആ ആംബുലൻസിൽ എന്നറിഞ്ഞത് വല്ലാത്തൊരു തരം മരവിപ്പായിരുന്നു . ജോസഫൈൻ സഖാവിനെ മുമ്പൊരിക്കലും ഞാൻ നേരിട്ടു കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലായിരുന്നു. പാർട്ടികോൺഗ്രസ് വേദിയിലെ രണ്ടാംദിനം ദീഷ്ണേച്ചിയായിരുന്നു എന്നെ സഖാവിനടുത്തേക്ക് അയച്ചത്.
ജോസഫൈൻ സഖാവിന്റെ എല്ലാകാര്യങ്ങളും നോക്കി കൂടെ ഉണ്ടാവണം എന്ന നിർദ്ദേശം ലഭിക്കുമ്പോൾ അല്പം ആശങ്കയോടെയായിരുന്നു ഞാൻ കാറിനടുത്തേക്ക് ചെന്നത്. കാരണം, കേട്ടു പഴക്കം വന്നു പോയ കഥകളിലൊക്കെ സഖാവിനു കാർക്കശ്യകാരിയുടെ മുഖമായിരുന്നു. പക്ഷെ എൻറെ അനാവശ്യ വേവലാതികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവർ കാറിൽ നിന്നും ഇറങ്ങി വന്നത്. നിറഞ്ഞ ചിരിയോടെ മോളെ എന്നു വിളിച്ചുകൊണ്ടായിരുന്നു എന്റെ ആശങ്കകളെ മഞ്ഞുപോലുരുക്കി കളഞ്ഞത്. ഇതിനു മുൻപു വരെ തീർത്തും അന്യരായ രണ്ടുപേർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടാല്ലാത്തവർ പക്ഷെ എത്ര പെട്ടന്നായിരുന്നു അവർ എൻ്റെ ചിരപരിചയക്കാരിയായി മാറിയത്.
കൈ ചേർത്ത് പിടിച്ച് കൂടെ നടക്കുമ്പോൾ അവർ എൻ്റെ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത് . "ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ മോളേ" എന്ന ഒറ്റ ചോദ്യം തന്നെയായിരുന്നു സഖാവ് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നത്. തന്റെ ശാരീരിക വിഷമതകൾ ഏറെ ബുദ്ധിമുട്ടിക്കുമ്പോഴും അവർ അതിനെക്കുറിച്ച് തെല്ലൊന്നുപോലും ആലോചിക്കാതെ അല്പനേരത്തെ പരിചയം മാത്രമുള്ള എന്റെ ബുദ്ധിമുട്ടുകളെകളെകുറിച്ച് ആശങ്കപ്പെടുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു. മനുഷ്യർക്ക് എങ്ങനെ ഇത്ര ചെറുതാവാൻ സാധിക്കുന്നു എങ്ങനെ ഇത്ര ലളിതമാവാൻ സാധിക്കുന്നു. ചിലർ അങ്ങനെയൊക്കെയായിരിക്കണം.
പക്ഷെ ഞാനറിയാതെ എൻ്റെ വലതു കൈയ്യോടു ചേർന്ന് അത്രമേൽ വലിയ ലോകം എൻ്റെ തൊട്ടടുത്തായി മാറുകയായിരുന്നു. സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്.
ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്. ആശുപത്രിയിൽ നിന്നും നിവേദ് ഏട്ടൻ്റെ ഫോൺ കോൾ വന്നപ്പോഴും മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഒന്നും പറ്റില്ലായെന്ന് കാരണം കൈകൾ ചേർത്ത്പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച നേർത്ത ചൂട് അപ്പോഴും അവിടെ തന്നെ ബാക്കിയായിരുന്നു.
https://www.facebook.com/Malayalivartha
























