ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് വിജയരാഘവനെ നീക്കിയതിന് പിന്നിലെ രഹസ്യത്തിന്റെ താക്കോലും മരുമകന്റെ കൈയില്‍ ഭദ്രം... ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനൊരുങ്ങി സി പി എം
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) എന്ന പേര് സി പി എം ഉപേക്ഷിക്കുന്നു. പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മരുമകന്‍) എന്ന് മാറും. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് വിജയരാഘവനെ നീക്കിയതിന് പിന്നിലെ രഹസ്യത്തിന്റെ താക്കോലും മരുമകന്റെ കൈയില്‍ ഭദ്രമാണ്. ചുരുക്കത്തില്‍ മുസ്ലീങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്ത ഹിന്ദുക്കള്‍ പെട്ടെന്ന് പറഞ്ഞാല്‍ മതി. മരുമകന്റെ നേതൃത്വത്തില്‍ സി പി എം ന്യൂനപക്ഷ പ്രീണനത്തിന്റെ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്.
ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നയാളാണ് വിജയരാഘവന്‍. ന്യൂനപക്ഷ വര്‍ഗീയത ഏറ്റവും വലിയ വിപത്താണെന്ന് അദ്ദേഹം പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്.ഇതാണ് മരുമരുമകനെ പ്രകോപിപ്പിച്ചത്.
ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് സി പി എം തീരുമാനം. മന്ത്രി എം വി ഗോവിന്ദനെ കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ നിലപാട് എടുപ്പിച്ചത് ഇതിന്റെ ഭാഗമാണ്. മുമ്പ് എ കെ ആന്റണിയെ കേരള മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ അദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനയാണ്.
അങ്ങനെ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് ഭൂരിപക്ഷ - ന്യൂനപക്ഷ തര്‍ക്കം രൂക്ഷമാവുകയാണ്.
വര്‍ഗീയ ശക്തികളെ പൂര്‍ണമായി കൈയിലെടുത്തു കൊണ്ടുള്ള നീക്കങ്ങളാണ് സി പി എം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോള്‍ സിപിഎം അവരെ അനുകൂലിച്ച് രംഗത്ത് വരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.
വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്ന് പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യ വ്യാപകമായി ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കാണുന്നത്.
സുബൈര്‍ വധക്കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ തന്നെ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്തത് സി പി എമ്മിന്റെ പ്രീണിപ്പിക്കല്‍ നയത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നതില്‍ ഒരു അതിശയോക്തിയുമില്ല.
'ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ?. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ?, അതിനെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കേണ്ടേ?' ഇങ്ങനെയാണ് വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ സി പി എം കണ്ണുരുട്ടിയതോടെ വിജയരാഘവന്‍ നിലപാട് മാറ്റി.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിന്നീട് എ വിജയരാഘവന്‍ പറഞ്ഞു. പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍ പറഞ്ഞു.
സര്‍ക്കാറും പൊലീസും വിചാരിച്ചാല്‍ മാത്രം അക്രമം ഒഴിവാക്കാനാകില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നുമാണ് മന്ത്രി ഗോവിന്ദന്‍ പറഞ്ഞത്.
സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ഈ അക്രമങ്ങള്‍ അവസാനിപ്പിക്കാനാകില്ല. ഇതെല്ലാം വര്‍ഗീയ ശക്തികള്‍ അജണ്ട വെച്ച് പ്ലാന്‍ ചെയ്ത് നടപ്പാക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തന്നെ തീരുമാനിക്കണം. അതിന് ജനകീയ സമ്മര്‍ദം രൂപപ്പെടണം. - മന്ത്രി ഗോവിന്ദന്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവര്‍ മുസ്ലീം സമുദായവുമായി ഹ്യദയ ബന്ധം സ്ഥാപിക്കുന്നത്. അത് പിണറായി വിജയന്റെ ഒരു അജണ്ടയായിരുന്നു.
1957 ഏപ്രില്‍ അഞ്ചിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റ് ഇന്ത്യയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ലോകത്ത് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നത്. കേരളത്തില്‍ ആദ്യമായി ഒരു പ്രകടനപത്രിക മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ സംസ്ഥാനത്ത് നേരിടുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതനുസരിച്ച് അധികാരത്തില്‍ വന്ന ദിവസങ്ങളില്‍ത്തന്നെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്‍, തോട്ടം ദേശസാല്‍ക്കരണം, ഭരണപരിഷ്‌കാരം തുടങ്ങിയവ സാധ്യമാക്കുന്ന നടപടികളിലേക്ക് ഗവണ്‍മെന്റ് കടന്നു. അന്ന് വലിയ പ്രകോപനമാണ് സൃഷ്ടിച്ചത്.
പുതിയ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടതിന്റെ മൂന്നാംദിവസം തന്നെ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന മുറവിളിയുണ്ടായി. പള്ളിക്കൂടം പള്ളിവക എന്ന പ്രചരണത്തോടെ വിദ്യാഭ്യാസ ബില്ലിനെതിരെ സമരങ്ങള്‍ക്കുള്ള നീക്കവും തുടങ്ങി. എന്നാല്‍, പല കാരണങ്ങളാല്‍ ഇവയ്ക്ക് തുടക്കത്തില്‍ വേരുപിടിക്കാനായില്ല. മറിച്ച് ഗവണ്‍മെന്റിനുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിലും മറ്റു പാര്‍ട്ടികളിലും ഈ അവസ്ഥയെ മറികടക്കാന്‍ ഉതകുന്ന നീക്കങ്ങളെക്കുറിച്ചുള്ള ആലോചന തുടങ്ങി.
1958 മെയ് 16-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് മൂന്നിന് കേരളത്തിലെ കാത്തലിക് സഭ കമ്യൂണിസ്റ്റ് അവിശ്വാസികളുടെ ഭരണത്തിനെതിരെ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഒരു വിശ്വാസത്തിനേയും നിരാകരിക്കാത്ത, ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ കേളികൊട്ടായിരുന്നു ഇത്.
പില്‍ക്കാലത്ത് സ്‌കൂള്‍ രാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന സമുദായ പ്രമാണിമാര്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ദിവസം തന്നെ അവ അടച്ചിട്ട് കുട്ടികളെ ഗവണ്‍മെന്റിനെതിരെ തെരുവിലിറക്കാന്‍ തീരുമാനിച്ചു. പക്ഷേ, സ്‌കൂള്‍ അന്നു തുറക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആ പരിപാടി പൊളിഞ്ഞു. ജൂണ്‍ 12-നു കെ.പി.സി.സി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തുടര്‍ന്നങ്ങോട്ടു അരങ്ങേറിയ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ സമരപരമ്പരകളും ഭൂരിപക്ഷമുള്ള ഗവണ്‍മെന്റിനെ പിരിച്ചുവിട്ട നടപടിയുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി.
ഈ സമരത്തിനു നേതൃത്വം കൊടുത്തത് കാത്തലിക് സഭയും മുസ്ലിം ലീഗും എന്‍.എസ്.എസും ഉള്‍പ്പെടുന്ന സമുദായശക്തികളാണ്. അവരെ പേടിച്ച് കേരളത്തിലെ ഒരു ഗവണ്‍മെന്റും പിന്നീടങ്ങോട്ട് കാതലായ പരിഷ്‌കാരങ്ങള്‍ക്കോ മുതിര്‍ന്നിട്ടില്ല. സംഘടിതമതങ്ങളുടേയും ജാതിസംഘടനകളുടേയും സി.പി.ഐ.എമ്മും സി.പി.ഐയുമുള്‍പ്പെടെ ഇടതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും ഭയന്നു. എന്‍.എസ്.എസ്സിന്റേയും എസ്.എന്‍.ഡി.പിയുടേയും സമുദായ രാഷ്ട്രീയത്തിനെന്നപോലെ കൂടുതല്‍ സുഘടിതമായ ന്യൂനപക്ഷ മതവിശ്വാസികളുടെ സംഘടനകള്‍ക്കും കേരളത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു. തങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ ന്യൂനപക്ഷ മതവിശ്വാസികളെ ഇളക്കിവിട്ട് ജനത്തെ സര്‍ക്കാരിനെതിരെയാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മതമില്ലാത്ത ജീവന്‍ എന്ന പാഠത്തെ ചൊല്ലിയും പാഠപുസ്തക പരിഷ്‌കരണത്തെ ചൊല്ലിയും ഉണ്ടായ കോലാഹലങ്ങള്‍ മറക്കാറായിട്ടില്ല.
അതേസമയം ക്രിസ്ത്യന്‍-മുസ്ലിം ഭേദമില്ലാതെയുള്ള ന്യൂനപക്ഷ ഏകീകരണത്തിനു കോട്ടം തട്ടാതിരിക്കണമെന്ന കാര്യത്തില്‍ മതമേധാവികള്‍ ശ്രദ്ധിച്ചിരുന്നു. . തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ മതനേതാക്കളോ സഭയോ ഇടപെട്ടില്ല.
കേരളത്തിലെ മുഖ്യന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സമുദായ സംഘടനകളില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന സുന്നി വിഭാഗമൊഴികെ മറ്റൊരു സംഘടനയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടില്ല. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
കാന്തപുരത്തിനൊപ്പം ലീഗിനും ഇടതുമുന്നണിയോടുള്ള മനോഭാവത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നു.
കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുഖാമുഖം വരുന്ന സന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍പോലും അവര്‍ നിഷ്പക്ഷത പാലിക്കുകയോ കോണ്‍ഗ്രസ്സിനു അനുകൂലമായ നിലപാടെടുക്കുകയോ ചെയ്തു. രാഷ്ട്രീയമായ അടവുനയങ്ങളുടെ ഭാഗമായി മുസ്ലിംലീഗും അഖിലേന്ത്യാലീഗും പ്രാദേശികമായി ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന മറ്റു സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചിലപ്പോഴൊക്കെ നിലകൊണ്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ ആശയപരമായ കാര്‍ക്കശ്യങ്ങള്‍ തല്‍ക്കാലം മാറ്റിവച്ചു.. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറെക്കുറേ എല്ലായ്പോഴും ന്യൂനപക്ഷ സമുദായ സംഘടനകളുടെ നേതൃത്വങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിരുദ്ധ ചേരിയിലായിരുന്നുവെന്നും കോണ്‍ഗ്രസ് മുന്നണിയോടാണ് അവര്‍ അടുപ്പം സൂക്ഷിച്ചതെന്നും പറയാം. എന്നാല്‍ ഇതിലും മാറ്റം വന്നിരിക്കുന്നു.
അഖിലേന്ത്യാതലത്തില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് എടുത്ത ചില നിലപാടുകള്‍ മുസ്ലീങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി.
മന്ദിര്‍-മസ്ജിദ് തര്‍ക്കം കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരള മുസ്ലിങ്ങള്‍ക്കുള്ള വിശ്വാസത്തിനു വലിയ ഇടിവു സംഭവിച്ചു. ഒരു സന്ദര്‍ഭത്തില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണി വിട്ടുപോരാന്‍ വരെ തയ്യാറായി. മുസ്ലിം ലീഗ് വീണ്ടും പിളരുകയും ദേശീയ നേതാവ് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കപ്പെടുകയും അവര്‍ ഇടതുപക്ഷത്തോട് കൂറു പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രീയം ശക്തമായി ഉന്നയിച്ച് സംഘപരിവാര്‍ വിരുദ്ധവും കോണ്‍ഗ്രസ് വിരുദ്ധവുമായ പ്രസംഗങ്ങള്‍ വഴി വേദികളെ കയ്യിലെടുത്ത അബ്ദു നാസര്‍ മഅ്ദനിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിം രാഷ്ട്രീയത്തില്‍ കാര്യമായ ദിശാമാറ്റങ്ങള്‍ സംഭവിച്ചത് ഇക്കാലത്താണ്.
പിണറായി വിജയന്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനമേറ്റ കാലത്താണ്, മുസ്ലിങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി സംഘടനാതലത്തില്‍ പോലും ന്യൂനപക്ഷാഭിമുഖ്യം പ്രകടമായിത്തുടങ്ങി. പിണറായി സെക്രട്ടറിയായ കാലംതൊട്ടാണ് ന്യൂനപക്ഷത്തെ തങ്ങളോടടുപ്പിക്കാന്‍ സി.പി.ഐ.എം കൂടുതല്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ ഇതു പ്രകടമായി. ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള നിരവധി ചെറുപ്പക്കാര്‍ സംഘടനാ ഭാരവാഹികളായി.. സമുദായ സംഘടനകളുടെ മധ്യസ്ഥത ഒഴിവാക്കി മുസ്ലിങ്ങളുടെ സവിശേഷ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും ഓരോ മുസ്ലിമിനോടും നേരിട്ടു ബന്ധമുണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു സി.പി. ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രം.
എന്നാല്‍, ക്രിസ്ത്യന്‍ സഭകളേയും സമുദായ സംഘടനകളേയും തങ്ങളോടടുപ്പിക്കാന്‍ സി.പി.ഐ.എം ശ്രമം നടത്തിയില്ല..ഇതിലും മാറ്റം ഉണ്ടാക്കിയത് പിണറായിയാണ്. ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നു കൊണ്ടാണ് പിണറായി ഇതില്‍ മാറ്റം വരുത്തിയത്.
2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴും ഗവണ്‍മെന്റിനെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങളില്‍ പലപ്പോഴും ക്രിസ്ത്യന്‍ സഭകള്‍ കുന്തമുനയായി. പലപ്പോഴും സി.പി.ഐ.എമ്മും ക്രിസ്ത്യന്‍ സഭകളും മുഖാമുഖം നിന്നു. 2007-ല്‍ തിരുവമ്പാടി എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഒരു ക്രിസ്ത്യന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിശേഷിപ്പിച്ചത് വലിയ കോളിളക്കമുണ്ടാക്കി. തുടര്‍ന്നു പാഠപുസ്തക വിവാദത്തില്‍ വി.എസ്. ഗവണ്‍മെന്റിനെതിരെ മുസ്ലിം സമുദായ സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളുമെല്ലാം ഒന്നിക്കുകയും അവരുടെ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം സൃഷ്ടിച്ച ആ സമരത്തോട് ഏറെ ആവേശപൂര്‍വ്വമല്ല ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പ്രതികരിച്ചത്. ഇതാണ് ഇന്നും തുടരുന്നത്.
മുസ്ലീം സംഘടനകളും സി പി എമ്മും തമ്മിലുള്ള ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. മുഹമ്മദ് റിയാസിന്റെ അടുത്ത ലക്ഷ്യം മുസ്ലിം ലീഗാണ്. ലീഗിനെ കൂടി ഇടതു മുന്നണിയിലെത്തിച്ചാല്‍ തന്റെ വഴി സുഗമമാകുമെന്ന് അദ്ദേഹം കരുതുന്നു
https://www.facebook.com/Malayalivartha