18,000ത്തിലേറെ പ്രവാസികൾ പിടിയിൽ..കർശന പരിശോധന .. സഹായം നൽകിയതിന് 11 പേർക്കെതിരെ കേസ് മലയാളികൾ ശ്രദ്ധിക്കൂ ....

സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 18,200 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
താമസ നിയമലംഘനത്തിന് 11,442 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,931 പേർ, തൊഴിൽ നിയമലംഘനത്തിന് 2,827 പേർ എന്നിങ്ങനെയാണ് പിടിയലായ വിദേശികളുടെ പട്ടിക. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,762 പേരെ പിടികൂടി. ഇതിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 46 പേരെയും പിടികൂടിയിട്ടുണ്ട്.
നിയമലംഘകർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ നൽകുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത 11 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ 25,477 പേർ (23,443 പുരുഷന്മാരും 2,034 സ്ത്രീകളും) തുടർനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 18,685 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. 14,451 പേരെ ഇതിനോടകം നാടുകടത്തി.
നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കാം. കൂടാതെ, ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പ്രതികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നീക്കങ്ങളുമായി മന്ത്രാലയം മുന്നോട്ട് പോകും. എല്ലാ ആഴ്ചകളിലും നിയമലംഘകരെ പിടികൂടാനുള്ള പ്രതിവാര പരിശോധന തുടരും.
ഒമാനിൽ തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പിടിയിലായത് 31,000ൽ അധികം പ്രവാസികൾ. ലേബർ വെൽഫെയർ ടീമുകൾ 15,000 പരിശോധനകൾ നടത്തിയതിൽ നിന്നാണ് ഇത്രയും പേർ പിടിയിലായത്.
കഴിഞ്ഞ നവംബർ അവസാനം വരെ തൊഴിലന്വേഷകരുടെ എണ്ണം 74,000 ആയതായി തൊഴിൽ മന്ത്രി ഡോ. മഹദ് സെയ്ദ് ബഅവൈൻ പറഞ്ഞു. ഈ വർഷം സ്വകാര്യ മേഖലയിൽ 50,000 തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. എണ്ണ, വാതകം, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകളിലാണ് പുതിയ നിയമനം നടക്കുക.
തൊഴിലാളികളെ പിരിച്ചുവിട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സാമ്പത്തിക സമിതി കഴിഞ്ഞ വർഷം 713 കേസുകളിൽ ഇടപെട്ടതായി മന്ത്രി പറഞ്ഞു. ഇടപെട്ട കേസുകളിൽ 2,146 വ്യക്തികളുടെ കരാറുകൾ പുതുക്കി നൽകി.
https://www.facebook.com/Malayalivartha


























