ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി ! ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണത്തിന്റെ ദിശ തിരിക്കുന്നു; ബംഗളൂരുവിലെ സ്വര്‍ണഖനികളിലെ ഉന്നതരെ സെയ്ഫാക്കുന്നു !! കടകംപള്ളി സുരേന്ദ്രന്‍ എ കെ ജി സെന്ററില്‍ ഓടിക്കയറി

ഹൈക്കോടതിയുടെ ഉടുമ്പിന്‍ പിടുത്തത്തില്‍ വിറച്ച് നില്‍ക്കുന്ന എസ് ഐ ടി ആഭ്യന്തര മന്ത്രിയുടെ സമ്മര്‍ദ്ദത്തിന് മുന്നിലും അടിപതറുന്നു. ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ട വമ്പന്മാാരെ തൊടാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അതിവിചിത്രമായ വഴികളിലേക്ക്.
യഥാര്‍ത്ഥ പ്രതികളെയും ഉന്നതരെയും തൊടാന്‍ മടിക്കുന്ന പ്രത്യേക അന്വേഷണസംഘം, ഇപ്പോള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നത് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയവരെ. കടകംപള്ളി സുരേന്ദ്രന്‍ റഡാറിലാണ് എന്നാല്‍ മുന്‍ മന്ത്രിയെ കൈവിലങ്ങ് വെക്കാന്‍ എസ് ഐ ടിക്ക് ഭയം. ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് കൊള്ളയില്‍ പങ്കെന്ന് റിപ്പോര്‍ട്ട്. പക്ഷെ പ്രശാന്തിനെ അറസ്റ്റ് ചെയ്യാനും ഭയം. കാരണം പ്രശാന്തിനെ തൂക്കിയാല്‍ ഉറപ്പായും മന്ത്രി വി എന്‍ വാസവനിലേക്ക് തിരിയേണ്ടി വരും. 2019ലും 24നും നടന്നതിന്റെ അതേ മോഡല്‍ കൊള്ള 2025ലും നടന്നുവെന്നാണ് കോടതി വ്യക്തമാക്കുന്നത്. പിഎസ് പ്രശാന്തായിരുന്നു അപ്പോള്‍ പ്രസിഡന്റ് വാസവന്‍ ദേവസ്വം മന്ത്രിയും. തൂക്കേണ്ടി വന്നാല്‍ തൂത്തുവാരിപ്പിടിച്ച് എല്ലാവനേയും തൂക്കണം. രണ്ട് മന്ത്രിമാര്‍ അറസ്റ്റിലായാല്‍ ഭരണകൂടം താഴെ വീഴും. ഈ പേടിയില്‍ എസ് ഐ ടിക്ക് മേലെ ആഭ്യന്തര വകുപ്പില്‍ നിന്ന് സമ്മര്‍ദ്ദം. അതുകൊണ്ട് അന്വേഷണത്തിന്റെ ദിശ തിരിക്കുകയാണ് സ് ഐ ടിയെന്ന് ആരോപണം.
ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭരണകൂട സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണ ഉദ്.ാേഗസ്ഥര്‍ പിന്നോക്കം മാറിയാല്‍ കോടതിയില്‍ ചെന്ന് തലകുനിച്ച് നില്‍ക്കേണ്ടി വരും. ഹൈക്കോടതി എടുത്തിട്ട് കുടയും. കോടതിയുടേയും ഭരണകൂടത്തിന്റേയും ഇടയില്‍പ്പെട്ട് ഞെരുങ്ങി എസ് ഐ ടി. ചില വമ്പന്മാരുടെ അറസ്റ്റ് ഒരുപാട് ദിവസം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. അതിന് രണ്ടാണ് കാരണം. ഒന്ന് അറസ്റ്റ് വൈകിയാല്‍ എസ് ഐ ടിയെ ചോദ്യമുനയില്‍ നിര്‍ത്തും കോടതി. രണ്ട്, എസ് ഐ ടി അറസ്റ്റ് വൈകിയാല്‍ ഇഡി കളത്തിലേക്കിറങ്ങി ആ വമ്പന്മാരെ തൂക്കിക്കൊണ്ട് പോകും. ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ ഏതാനും ദിവസം മാത്രമേ അറസ്റ്റ് തടഞ്ഞു വെക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക് സാധിക്കൂ. എന്തായാളും ഭരണകൂട സമ്മര്‍ദ്ദം കാരണം ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടൊക്കെ എസ് ഐ ടി സഞ്ചരിക്കുകയാണ്. ഹൈക്കോടതി അന്വേഷണത്തെ ഒരു ഭരണകൂടം അട്ടിമറിക്കാന്‍ നടത്തുന്ന കളിയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്. ശബരിമല കൊള്ളയില്‍ പൊള്ളി നില്‍ക്കുന്നവര്‍ ഒടുക്കത്തെ അടവുകള്‍ പുറത്തെടുക്കുന്നു.
ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയവരെ അന്വേഷണ പരിധിയിലേക്ക് എത്തിച്ച് നടത്തുന്ന സാഹസം മറ്റ് അറസ്റ്റ് വൈകിപ്പിക്കാനുള്ള കളി മാത്രമെനന് ആരോപണം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നില്‍ ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയാണ്. കേരളത്തില്‍ വേരുകളുള്ള വമ്പന്‍ ഗ്രൂപ്പിനെ വെറുതെ വിടുന്നു. എന്നാല്‍ ദേവപ്രശ്‌നം നടത്തിയവരെ വെറുതെ വിടുന്നുമില്ല. 2018ല്‍ നടന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് മറയാക്കിയോ എന്നാണ് പോലീസിന്റെ സംശയം. ഭഗവാന്റെ ശ്രീകോവില്‍ വാതിലിനും കട്ടിളയ്ക്കും വൈകല്യമുണ്ടെന്ന ദേവപ്രശ്‌ന വിധി വിശ്വസിച്ച് നവീകരണം നടത്തിയതിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ആരോപണം. വിശ്വാസത്തിന്റെ ഭാഗമായി ദേവപ്രശ്‌നം നടത്തിയ ജ്യോത്സ്യാരുടെ മൊഴിയെടുക്കാനുള്ള പോലീസിന്റെ നീക്കം ഭക്തര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നടന്നത് വന്‍ ആസൂത്രണമാണെന്ന് വ്യക്തമാണ്. 1998ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ വാതില്‍ 2019ല്‍ മാറ്റിയതിന്റെ മറവിലാണ് വലിയ തോതില്‍ സ്വര്‍ണ്ണം കടത്തിയത്. എന്നാല്‍ കേസില്‍ മുഖ്യപ്രതിയായ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതെ 90 ദിവസം കാത്തിരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് കുറ്റപത്രം വൈകാന്‍ കാരണമെന്ന് സതീശന്‍ ആരോപിക്കുന്നു.
ദ്വാരപാലക ശില്‍പം പോലും കടത്തിയ സംഭവത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കള്ളാരെ പിടിക്കുന്നതിന് പകരം ആചാരപരമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചവരെ പ്രതിക്കൂട്ടിലാക്കി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണം എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ അന്വേഷണം വഴിതിരിച്ചുവിടുകയാണ് എസ്.ഐ.ടി ചെയ്യുന്നത്. ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയ്ക്ക് വേണ്ടി ശബരിമലയില്‍ സ്‌പോണ്‍സറായതും പോറ്റിയാണ്. ഈ ഗ്രൂപ്പിലെ പ്രധാനിക്കെതിരെ ബംഗ്ലൂരുവില്‍ നിരവധി കേസുകളുണ്ട്. എന്നിട്ടും ഈ ഗ്രൂപ്പിലെ ആരേയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഇങ്ങനെ അന്വേഷണം പലവഴിക്ക് ചിതറുന്നു യഥാര്‍ത്ഥ കള്ളന്മാരൈ അറസ്റ്റില്‍ നിന്ന് രക്ഷിക്കാന്‍ അന്വേഷണ സംഘം പിണറായി ഉത്തരവില്‍ കളിക്കുന്നുവെന്നാണ് ആരോപണം.
തന്ത്രി കൂടുതല്‍ സംശയനിഴലിലേക്ക് വരികയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അവസാനമായി അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ പണമിടപാടുകളെക്കുറിച്ചറിയാന്‍ പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്ത്രി ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും പറഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടമായെന്ന് പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഇതോടെയാണ് രണ്ടരക്കോടിയുടെ സ്രോതസിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി കണ്ഠരര് രാജീവരരെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.
പി എസ് പ്രശാന്തിനും കുരുക്ക് മുറുകുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികള്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ മാറ്റി പകരം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ചുമതല നല്‍കിയതും ദേവസ്വം വിജിലന്‍സിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.
സന്നിധാനത്ത് നടക്കുന്ന ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും ദേവസ്വം വിജിലന്‍സിനെയും രേഖാമൂലം ബോര്‍ഡ് അറിയിക്കണമെന്നാണ് ചട്ടം. ഇത്തരമൊരറിയിപ്പ് ദ്വാരപാലക ശില്പപാളികള്‍ ഇളക്കിയെടുത്തപ്പോള്‍ നല്‍കിയിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍, അവര്‍ വിവരം നല്‍കുമ്പോള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമായിരുന്നു.
2025 സെപ്തംബര്‍ ഏഴിന് ഇളക്കിയെടുത്ത ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പാണ് ഇപ്പോഴത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു ചുമതലയേറ്റെടുക്കുന്നത്. തനിക്ക് മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹം ധരിച്ചത്. കോടതിയുടെ അനുമതി തേടിയിട്ടില്ലെന്ന് മനസിലാക്കിയതോടെ അടിയന്തരമായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് ഒ ജി ബിജു റിപ്പോര്‍ട്ട് നല്‍കി. ദ്വാരപാലക ശില്പപാളികളില്‍ സ്വര്‍ണം പൂശാന്‍ സന്നദ്ധനാണെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ ഇ മെയിലും റിപ്പോര്‍ട്ടിനൊപ്പം നല്‍കി. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചതോടെയാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയത്.
ഇതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്!എസ്!സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. എസ്‌ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതില്‍ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
നഷ്ടമായ സ്വര്‍ണത്തിന്റെ അവളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്റെ മൊഴിയെടുക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബു. മൊഴിയെടുക്കുന്നതിനായി മുരാരി ബാബുവിന് ഈയാഴ്ച നോട്ടീസ് നല്‍കും. കൊച്ചി ഓഫീസില്‍ ഹാജരാകാനായിരിക്കും നോട്ടീസ് നല്‍കുക.ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ ആയിരുന്ന മുരാരി ബാബു ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍ തുടരുകയാണ്.
കുറ്റപത്രം ഇനിയും വൈകും
അതേസമയം, ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തതും അറസ്റ്റുകള്‍ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. സ്വര്‍ണക്കൊളളയില്‍ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത എസ്‌ഐടി നടപടി നീളുകയാണ്. എസ്‌ഐടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നല്‍കാനാണ് ശ്രമം. കുറ്റപത്രം വൈകിയാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുളള പ്രതികള്‍ ജയില്‍മോചിതരാകും. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടാന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നല്‍കാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വര്‍ണക്കൊളള കേസില്‍ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതുകൊണ്ടാണ് താമസമെന്നാണ് എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























