കണ്ണുണ്ടെങ്കില്‍ കാണണം... ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നീങ്ങിയതോടെ ക്രൈംബ്രാഞ്ച് മേധാവിയെ നീക്കിയെന്ന ആരോപണത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ തെളിവുമായി അതിജീവിത; ശബ്ദരേഖയുടെ പകര്‍പ്പും രേഖകളും ബാര്‍ കൗണ്‍സിലിന് കൈമാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നിര്‍ണായക നീക്കം. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍. ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളുമാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.
അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ ഉള്‍പ്പെടെയാണിത്. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു.
നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം വൈദികന്റെ മൊഴിയെടുത്തു. ദിലീപുമായി സൗഹൃദം ഉണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയിരുന്നതായും വൈദികന്‍ മൊഴി നല്‍കി. ദിലീപിന്റെ ഫോണില്‍ നിന്ന് വൈദികന്റെ അക്കൗണ്ടില്‍ പണം അയച്ചതിന്റെ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുക്കുന്നതിനു വേണ്ടി അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ആലുവ പൊലീസ് ക്‌ളബില്‍ വച്ചാണ് വൈദികന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൈദികന്‍ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു.
ദിലീപ് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. നടന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം വൈദികന്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.
അതേസമയം വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യു.എ.ഇ പൗരന്റെ സംഭാഷണവുമുണ്ട്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇദ്ദേഹം ദുബായില്‍ ബിസിനസ് നടത്തുകയാണ്.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ഇതില്‍ ദുരൂഹതയെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























