ഒളിവിലിരുന്നു ഭയം! മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലേക്ക് പായാൻ നടൻ വിജയ് ബാബു...

ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം വിജയ് ബാബു ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കാനാണ് സാധ്യത. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി. എന്നാൽ, കേസിൽ ഇര താനാണെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജയ് ബാബു ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്.പ്രതി വിദേശത്ത് ആയതിനാൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു പ്രതികരണം ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കി
ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിന് എതിരെ രണ്ടമത്തെ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി ആയിരുന്നു വീണ്ടും പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. നടൻ വിജയ് ബാബുവിനെതിരെ ഈ മാസം 22 - നാണ് യുവതി പോലീസിനെ സമീപിച്ചത്. അതേസമയം, നടൻ വിജയ് ബാബുവിന് എതിരെയുള്ള നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി)രംഗത്ത് എത്തിയിരുന്നു. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം എന്നും ഡബ്ല്യു സി സി വ്യക്തമാക്കിയിരുന്നു. ഇരയുടെ പരാതിയിൽ അന്വേഷണവും ചർച്ചകളും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























