'സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഗം ചെയ്തത്. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും. പാവം ബുദ്ധിജീവികൾ. ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ...' ഹരീഷ് പേരടി കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയുടെ ബലാത്സംഗ പരാതി വന്നത്. ഇതിനുപിന്നാലെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. വിജയ് ബാബു നിർമിച്ച ഹോം സിനിമയെ സംസ്ഥാന അവാർഡിന് പരിഗണിക്കുന്ന കാര്യം ചൂണ്ടികാട്ടിയാണ് നടൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഘം ചെയ്തതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഹോം നല്ല സിനിമയാണ്. പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാർഡ് കൊടുത്താൽ അത് മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് വാങ്ങാൻ വരുക അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്. അത് ആദർശ രാഷ്ട്രിയത്തെ കളങ്ക പെടുത്താൻ സാധ്യതയുണ്ട് എന്ന് ജൂറി അടിമകൾ കണ്ടെത്തിയാലും. ചിലപ്പോൾ അങ്ങിനെയൊന്നും നോക്കിയാൽ ഇവിടെ ജീവിക്കാൻ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടൻ പറഞ്ഞാൽ തിരുവായക്ക് എതിർവായ് ഉണ്ടാവാൻ സാധ്യതയില്ലാതില്ല.
ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കിൽ ഇന്ദ്രൻസേട്ടനെ നല്ല നടനാക്കി ഈ പ്രശ്നം പരിഹരിച്ചാൽ ആർക്കും പരാതിയുണ്ടാവില്ല. മൂപ്പരാണെങ്കിൽ അവാർഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്ക്കതയും കാണിച്ചിട്ടുണ്ട്. എളിമയുടെ രാജകുമാരൻ. ഉമ്മ.
സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ (എനിക്കറിയില്ലാ) അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഗം ചെയ്തത്. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും. പാവം ബുദ്ധിജീവികൾ. ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ.
അതേസമയം, കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിനെതിരെ കേസ് രെജിസ്റ്റർ ചെയ്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവതിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുകയാണ്.
https://www.facebook.com/Malayalivartha
























