ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത്ത്; നഗരസഭാ വൈസ് ചെയർമാൻറെ മകനും നിർമാതാവും കസ്റ്റഡിയിൽ...

കേരളത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ വിലസുന്ന സാഹചര്യത്തിലേക്ക് എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി ഷാബിൻ പിടിയിൽ. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഷാബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ഷാബിൻ. ചൊവ്വാഴ്ച ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ലാപ്ടോപ്പ്, പാസ്‌പോർട്ട്, പാൻ കാർഡ്, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.
സിനിമ നിർമാതാവ് കെ.പി.സിറാജുദ്ദീനേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മകനുവേണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തിൽ നഗരസഭാ വൈസ് ചെയർമാനെതിരെ വിജിലൻസിനെ സമീപിക്കുമെന്ന് ഇടത് കൗൺസിലർമാർ അറിയിച്ചു.
ഷാബിൻ പാർട്‌ണറായ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിൽ ദുബായിൽ നിന്നു വന്ന കാർഗോയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എയർ ഇന്ത്യ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്.
പാഴ്‌സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാബിന് ഇടപാടിൽ പങ്കുള്ളതായി നകുൽ മൊഴി നൽകിയിരുന്നു. കടത്തിയ സ്വർണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ഇറച്ചിവെട്ട് യന്ത്രത്തിന്റെ മറവിൽ ദുബായിൽ നിന്ന് കൊച്ചയിലേക്ക് സ്വർണം കടത്തിയത് ഷാബിനുവേണ്ടി തന്നെയാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വർണമടങ്ങിയ പാർസൽ സ്വീകരിക്കാനെത്തി അറസ്റ്റിലായ നകുലിനെ ചോദ്യം ചെയ്ത് കൂടുതൽ ആളുകൾ കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഷാബിനും സിറാജുദ്ദിനും ചേർന്നാണ് തൃക്കാക്കര നഗരസഭയിലെ കോൺട്രാക്ട് ജോലികളേറെയും ചെയ്തിരുന്നത്. വൈസ് ചെയർമാൻറെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇത് സാധിച്ചതെന്ന് ആരോപിക്കുന്ന പ്രതിപക്ഷം വിജിലൻസ് അന്വേഷണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. പരാതിയുമായി ഇടത് കൗൺസിലർമാർ ഉടൻ വിജിലൻസിനെ സമീപിക്കും. വൈസ് ചെയർമാനെതിരെ നഗരസഭയ്ക്കു മുന്നിൽ ഇന്നും പ്രതിഷേധം തുടരും.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെ ഉയർന്ന സ്വർണക്കടത്ത് ആരോപണം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എ എ ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധം തുടരും.
https://www.facebook.com/Malayalivartha
























