ദിലീപിന്റെ പിന്നാലെ ചാരനായി നടന്നിട്ടില്ല..ദിലീപ് നല്ല മനുഷ്യൻ..ബാലചന്ദ്ര കുമാറിന്റെ പ്രതികരണം

താൻ ദിലീപിന്റെ പിന്നാലെ ചാരനായി നടന്നിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം.കേസിന് മുൻപ് ദിലീപ് നല്ല മനുഷ്യൻ ആയിരുന്നുവെന്നും തനിക്ക് അടക്കം സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍: ''നടിയെ ആക്രമിച്ച കേസ് വരുന്നതിന് മുന്‍പ് ദിലീപിനെ നല്ലൊരു മനുഷ്യനായി കണ്ടിട്ടുണ്ട്. സുഹൃത്തും സഹായിയും ഒക്കെ ആയിരുന്നു. തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അറിഞ്ഞ് ദിലീപ് താന്‍ അറിയാതെ തന്നെ സഹായങ്ങള്‍ ചെയ്യുമായിരുന്നു. വളരെ സ്‌നേഹം ഉളള ആളായിരുന്നു. ഈ കേസിന്റെ കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കണ്ടിട്ടുണ്ട്''.
''സുഹൃത്തായാലും ആരായാലും നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താല്‍ അകലമുണ്ടാകും. വീട്ടിലെ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി താന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഒരു ചാരന്‍ ആയിരുന്നിട്ടില്ല. ഒക്ടോബര്‍ 15ാം തിയ്യതി ദിലീപിന്റെ വീട്ടില്‍ വന്ന ഒരു സുഹൃത്തുമായുളള സംസാരത്തില്‍ നിന്നാണ് ആ കേസുമായി ദീലിപിന് ബന്ധമുണ്ട് എന്ന് സംശയമുണ്ടാക്കിയത്. അതുവരെ ദിലീപിന് ഈ കേസുമായി ഒരു ബന്ധവും ഇല്ലെന്ന് വിശ്വസിച്ചിരുന്ന ആളാണ് താന്‍''.
''ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തിയിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞു. സുനിയെ പലരും സിനിമാ രംഗത്ത് ഉപയോഗിക്കുന്നതായി തനിക്ക് അറിയാം. ദിലീപിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി പള്‍സര്‍ സുനി ഉണ്ടായതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയെ അപ്പോള്‍ തനിക്ക് അറിയില്ല. മീഡിയയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് തിരിച്ചറിയുന്നത്''.
''ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോഴൊന്നും അദ്ദേഹം സമ്മതിച്ചില്ല. എനിക്ക് തെറ്റിക്കാണും എന്നായിരുന്നു പുളളി പറഞ്ഞത്. അന്ന് ദിലീപ് പ്രതിയായിട്ടില്ല. അതുകൊണ്ട് പള്‍സര്‍ സുനിയെ കണ്ടത് കൊണ്ട് മാത്രം ദിലീപിനെ സംശയിക്കേണ്ടതില്ലല്ലോ എന്ന് കരുതി. ജൂലെയില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന് ദിലീപ് പറഞ്ഞു. അതാണ് ദിലീപിന് പറ്റിയ അബദ്ധം. അന്ന് തന്നോട് ചോദിച്ചവരോടൊല്ലാം താന്‍ പറഞ്ഞത് ദിലീപ് അങ്ങനെ ചെയ്യില്ലെന്നായിരുന്നു''.
''ജയിലില്‍ നിന്ന് വന്നതിന് ശേഷം ദിലീപിനുളള സ്വഭാവ വ്യത്യാസം കണ്ടപ്പോഴും സംശയിച്ചില്ല. താന്‍ റെക്കോര്‍ഡ് ചെയ്ത ദിവസം ഉച്ചയോടെ ദിലീപിന്റെ ഒരു സുഹൃത്ത് വരികയും കേസ് വിഷയം സംസാരിക്കുകയും ചെയ്തു. വീഡിയോ ക്ലിപ്പിനെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ തനിക്ക് സംശയം തോന്നി. തന്നെ അകത്തേക്ക് മദ്യപിക്കാന്‍ വിളിച്ചപ്പോള്‍ പോയില്ല. തിരിച്ച് വന്ന് എല്ലാവരും സംസാരിക്കുന്നത് മുതലാണ് താന്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയത്''.
''ഓഡിയോ ക്ലിപ്പ് താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നറിഞ്ഞിരുന്നുവെങ്കില്‍ തന്നെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലായിരുന്നു. റെക്കോര്‍ഡ് ചെയ്തത് വളരെ കുറച്ചാണ്. പിറ്റേന്ന് കമ്മാരസംഭവം ഷൂട്ടിന് പോകുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുളള മീറ്റിംഗ് ആയിരുന്നു. ദിലീപിനെ പുറത്ത് എത്തിക്കാനുളള നിയോഗമുണ്ടായിരുന്നുവെന്ന് കരുതുന്നു. മൂന്ന് വര്‍ഷം താനും ദിലീപും ഒരുമിച്ച് നടന്നിരുന്നവരാണ്''.
''പള്‍സര്‍ സുനിയെ കണ്ട കാര്യം ചോദിച്ചതിന് ശേഷം ദിലീപ് തന്നോട് അമിത സ്‌നേഹം കാണിച്ചു. സുനിയെ കണ്ടുവെന്ന് താന്‍ പുറത്ത് പറഞ്ഞാല്‍ അത് പ്രശ്‌നമാകും എന്ന് കരുതി. തന്നെ കൂടെ നിര്‍ത്താന്‍ ഒരു ശ്രമം നടത്തി. തനിക്ക് സിനിമയ്ക്ക് 50 ലക്ഷം രൂപ ശമ്പളം പറഞ്ഞു. വമ്പന്‍ കമ്പനിക്ക് സിനിമ കൊടുക്കാമെന്ന് പറയുന്നു. സച്ചിയേയും റാഫിയേയും എഴുതാന്‍ വെച്ചു. സാധാരണ കാണിക്കുന്നതിലും സ്‌നേഹം കാണിച്ച് തന്നെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു''.
''ദിലീപ് വളരെ ബുദ്ധിമാനാണ്. പക്ഷേ അതിബുദ്ധിമാന്‍ എപ്പോഴും അപകടത്തില്‍പ്പെടും. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തുമായി തനിക്ക് ബന്ധമില്ല. താന്‍ നവംബര്‍ 25ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. താന്‍ പരാതി കൊടുത്ത വിവരം ദിലീപിന്റെ ക്യാമ്പില്‍ നിന്ന് ഒരാള്‍ തന്നെ വിളിച്ച് ചോദിച്ചു. അന്വേഷണം തുടങ്ങും മുന്‍പേ പരാതിയുടെ കോപ്പി ദിലീപിന് കിട്ടിയെന്ന് വിശ്വസിക്കുന്നു. നാളുകളോളം പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്നു. താന്‍ ഭയം മൂലമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് അഭിമുഖം നല്‍കിയത്''.
https://www.facebook.com/Malayalivartha



























