കാര്യങ്ങള്‍ മാറുന്നു... വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ വിജയ് ബാബുവിനെപ്പറ്റി യാതൊരു വിവരവുമില്ല; ഊള ബാബുവിനെ പോലെയാകരുതെന്ന് റിമ കല്ലിങ്കല്‍; അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കുറച്ച് ദിവസത്തേക്ക് പരിഗണിക്കില്ല. അതിനാല്‍ തന്നെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജയ് ബാബു പുറത്ത് വരാനും സാധ്യത കുറവാണ്. അതിന് പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിംഗല്‍ രംഗത്തെത്തി.
സിനിമാരംഗത്തുനിന്ന് നടിക്ക് ആദ്യമായി പിന്തുണ നല്‍കുന്ന ആളാണ് റിമ. ഊള ബാബു എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും റിമ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചു.'ഇതാണ് ഊള ബാബു, ഊള ബാബു ബലാത്സംഗം അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഊള ബാബുവിനെപ്പോലെയാകരുത്. 'റിമ കുറിച്ചു.
ഊള ബാബുവിനെ പോലെയാകരുത് എന്ന തലക്കെട്ടോടെ നിരവധി മീമുകള്‍ മീടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിലെ അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി. കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചു.
പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ തുടങ്ങും.
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മേയ് 18നാണ് കോടതി വീണ്ടും തുറക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാനാണു ഹര്‍ജി പരിഗണിക്കുന്നത്.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനായി നടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണു കേസ് എന്നു വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു. സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ പ്രതിഛായ തകര്‍ക്കാന്‍ പ്രശസ്തിക്കു വേണ്ടി ആരും ആര്‍ക്കെതിരെയും ലൈംഗിക ആരോപണം ഉന്നയിക്കുന്നതാണ് ട്രെന്‍ഡ്. പരാതിക്കാരിക്ക് ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിലനില്‍ക്കാത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനു മുന്‍പ് സത്യാവസ്ഥ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ട് എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
താനും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഉത്തരവാദിത്തം പരാതിക്കാരിക്കാണ്. അവര്‍ അസമയങ്ങളില്‍ വിളിച്ചിരുന്നു. ആയിരക്കണക്കിനു സന്ദേശങ്ങളാണ് മൊബൈല്‍ ഫോണില്‍ അയച്ചത്. തന്റെ കുടുംബ വിവരങ്ങള്‍ പരാതിക്കാരിക്ക് അറിയാവുന്നതാണ്. താനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിയ പരാതിക്കാരിയുടെ ലക്ഷ്യം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക എന്നതായിരുന്നു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാറില്ല. താന്‍ മറ്റൊരു സിനിമയുടെ ജോലികളിലാണെന്നും ഈ സിനിമയുടെ സംവിധായകന്‍ വേറൊരു നടിയെ തിരഞ്ഞെടുത്തെന്നുമുള്ള വിവരം പരാതിക്കാരിക്ക് ലഭിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരി അസമയങ്ങളില്‍ അസഭ്യ സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ ബിസിനസിന്റെ സ്വഭാവവും പരാതിക്കാരിയുടെ ഭാവിയെ ബാധിക്കുമെന്നതും പരിഗണിച്ചു പരാതി നല്‍കിയില്ല.
പരാതിക്കാരിയുടെ മൊബൈല്‍ നമ്പരില്‍ നിന്ന് അയച്ച വാട്‌സാപ്, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ തുടങ്ങിയവയടക്കം സൂക്ഷിച്ചിട്ടുണ്ട്. അവസരം ലഭിച്ചാല്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാക്കാന്‍ തയാറാണ്. രേഖകളുടെ രഹസ്യസ്വഭാവം മൂലം കോടതിയില്‍ വിചാരണ സമയത്ത് ഇവ നല്‍കാമെന്നും പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. മാധ്യമ വാര്‍ത്തകളാണ് പൊലീസ് ഉദ്യോഗസ്ഥരെ നയിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha























