വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... പാസ്‌പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്!

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം കൂടി പുറത്ത് വന്നതോടെ നടുങ്ങിയിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ വിജയ് ബാബുവിനെതിരായ നീക്കം ശക്തമാക്കി പൊലീസ്. നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി പാസ്‌പോര്‍ട്ടും വിസയുമടക്കം വിദേശത്ത് തങ്ങാനുള്ള രേഖകള്‍ റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി എമിഗ്രേഷന്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയാണ് പൊലീസ്. നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ ഫ്ളാറ്റിലും വീട്ടിലുമടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ, ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നായിരുന്നു അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ പ്രതികരണം. അതിനിടെ, വിജയ് ബാബുവിന് എതിരെ മറ്റൊരു യുവതി കൂടി അതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്.
വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സാമൂഹിക മാധ്യമ പേജിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ കണ്ടെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചതായാണ് വിവരം.പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതിയുമായി മുന്നോട്ട് പോവുന്നുണ്ടെങ്കില്‍ ഇത് രേഖാമൂലം ശേഖരിക്കാനുമാണ് തീരുമാനം. പേജിന്റെ അഡ്മിനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
https://www.facebook.com/Malayalivartha























