സെക്രട്ടറി ചുമതല കൈമാറിയിട്ടില്ല, പിണറായി വിജയന് പിന്നാലെ വിദഗ്ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക്, മടങ്ങിയെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല...!

വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഇന്ന് പുലര്‍ച്ചെ അമേരിക്കയിലേക്ക് പോയി. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തിനുള്ള തുടര്‍ചികിത്സക്കായി കോടിയേരി പോകുന്നത്. ചികിത്സക്കുശേഷം എന്ന് മടങ്ങിയെത്തുമെന്ന് എ.കെ.ജി സെന്‍ററില്‍ നിന്നുള്ള വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ചുമതലകള്‍ പാര്‍ട്ടി സെന്‍റര്‍ ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സക്കായി അമേരിക്കയിലാണ്. മയോ ക്ലിനിക്കിലെ ചികിത്സക്ക് വേണ്ടി ഈ മാസം 24നാണ് അദ്ദേഹം പോയത്.18 ദിവസത്തേക്കാണ് യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല.മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് വിവരം. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർഥം അമേരിക്കയിലേക്ക് പോകുന്നത്.
2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു. ജനുവരിയിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്ക് മൂലമാണ് യാത്ര വൈകിയത്.
അതിനിടെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്നു കാട്ടിയാണ് റദ്ദാക്കൽ. തുക കിട്ടാനായി പുതിയ അപേക്ഷ സമർപ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.
അതേസമയം, ജനുവരി 11 മുതൽ 26 വരെ അമേരിക്കയിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാർച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.
തുടർപരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടാൽ തിരിച്ചടയ്ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവിൽ എഴുതി. എന്നാൽ ഇതിന് പിന്നാലെയാണ് തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുൻ ഉത്തരവിൽ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം. ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം.
https://www.facebook.com/Malayalivartha























